സംസ്ഥാനത്ത് വിചാരണ തടവുകാരുടെ എണ്ണം കൂടുന്നതായി ഹൈക്കോടതി. 2020ൽ ജയിലിലുള്ളവരിൽ 59 ശതമാനം വിചാരണ തടവുകാരാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.
എണ്ണം കൂടുന്നതിൽ ആശങ്ക പ്രകടിപ്പിച്ച കോടതി ഇതുമായി ബന്ധപ്പെട്ട് വിവിധ നിർദേശങ്ങളും പുറപ്പെടുവിച്ചു. തടവിലാക്കിയ കാലം കണക്കാക്കി വിചാരണ ആരംഭിക്കണമെന്ന് കോടതി നിർദേശിച്ചു.
വിചാരണ നീളുന്നതിന് കാരണം പ്രതികളല്ലെങ്കിൽ ജാമ്യം നൽകുന്നത് പരിഗണിക്കണം,വിഷയം ജില്ലാ ലീഗൽ സർവീസ് അതോറിറ്റി ഗൗരവതരമായി പരിഗണിക്കണം, വിചാരണ തടവുകാരുടെ പുനരധിവാസത്തിനടക്കം നടപടി സ്വീകരിക്കണം എന്നിങ്ങനെയും നിർദേശങ്ങളുണ്ട്.
പ്രത്യേക പുനരധിവാസ പദ്ധതിക്ക് സർക്കാർ രൂപം നൽകണം, സാമ്പത്തികമില്ലാത്ത തടവുകാർക്ക് അപ്പീലിന് കാലതാമസമുണ്ടാകുന്നത് പരിഹരിക്കണം, തടവുകാരെ സഹായിക്കാൻ ജയിൽ അധികൃതരെ ബോധവാന്മാരാക്കണം എന്നും കോടതി നിർദേശിച്ചു.
വിചാരണ തടവ് സംബന്ധിച്ച് നേരത്തെ സുപ്രിംകോടതിയും സുപ്രധാന നിരീക്ഷണങ്ങൾ നടത്തിയിരുന്നു. വർഷങ്ങളായി ജയിലിലുള്ള വിചാരണ തടവുകാരെ മോചിപ്പിക്കണമെന്നും ഇതിന് മാർഗരേഖ തയാറാക്കണമെന്നും ആഗസ്റ്റ് ആറിന് സുപ്രിംകോടതി കേന്ദ്രത്തോട് നിർദേശിച്ചിരുന്നു.
രാജ്യത്തെ ജയിലുകളിലെയും വിചാരണ കോടതികളിലെയും തിരക്ക് കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതാണ് സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം ആഘോഷിക്കുന്നതിനുള്ള ഏറ്റവും വിശിഷ്ടമായ മാർഗമെന്നും സുപ്രിംകോടതി പറഞ്ഞിരുന്നു.
പത്ത് വർഷത്തിലധികം വിചാരണ തടവുകാരായി ജയിലുകളിൽ കഴിയുന്നവരെ മോചിപ്പിക്കുന്നതാണ് ഉചിതമെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു. ഇത്തരം വിചാരണ തടവുകാർ നിരപരാധികളാണെന്ന് പിന്നീട് കണ്ടെത്തിയാൽ അവർക്ക് ജീവിതം തിരിച്ച് കിട്ടില്ലെന്ന് ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, എം.എം സുന്ദരേഷ് എന്നിവർ അടങ്ങിയ ബെഞ്ച് വ്യക്തമാക്കുകയും ചെയ്തിരുന്നു.
വിചാരണ തടവുകാരെയും ചെറിയ കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ടവരെയും മോചിപ്പിക്കാനുള്ള നയം രൂപീകരിക്കാൻ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളുമായി ചർച്ച നടത്തണമെന്ന് സുപ്രിംകോടതി നിർദേശിച്ചിരുന്നു. ജയിലുകളിൽ നല്ല സ്വഭാവം പ്രകടിപ്പിക്കുന്നവരെ ഉൾപ്പടെ മോചിപ്പിക്കുന്ന കാര്യം പരിഗണിക്കണമെന്നും കോടതി ആഗസ്റ്റിൽ അഭിപ്രായപ്പെട്ടിരുന്നു.