‘നിങ്ങളുടെ കഴിവുകേട്, നിങ്ങളാണ് ഉത്തരവാദികള്‍’; നാറ്റോയ്‌ക്കെതിരെ ആഞ്ഞടിച്ച് സെലന്‍സ്‌കി

0
34

പാശ്ചാത്യരാജ്യങ്ങളുടെ സൈനിക സഖ്യമായ നാറ്റോയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഉക്രൈൻ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി. റഷ്യന്‍ വ്യോമാക്രമണം തടയാന്‍ യുക്രെയ്‌നിന്റെ ആകാശം വ്യോമനിരോധന മേഖലയായി പ്രഖ്യാപിക്കണമെന്ന ആവശ്യം നാറ്റോ തള്ളിയതിനേത്തുടര്‍ന്നാണ് സെലന്‍സ്‌കി രോഷാകുലനായി രംഗത്തെത്തിയത്.

റഷ്യന്‍ ബോംബിങ്ങിന് നാറ്റോ പച്ചക്കൊടി കാട്ടുകയാണെന്നും ഉക്രൈനിലെ മരണങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ക്കും ഉത്തരവാദി നാറ്റോ സൈനിക സഖ്യമായിരിക്കുമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നാറ്റോയുടെ കഴിവുകേടും ഐക്യമില്ലായ്മയും റഷ്യയെ പ്രോത്സാഹിപ്പിക്കുകയാണ്. കീവില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് സെലന്‍സ്‌കി നാറ്റോയ്‌ക്കെതിരെ ആഞ്ഞടിച്ചത്.

ഉക്രൈൻ വ്യോമനിരോധിത മേഖലയായി പ്രഖ്യാപിച്ചാല്‍ സ്ഥിതിഗതികള്‍ വഷളാകുമെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്‌റ്റോല്‍ട്ടന്‍ബെര്‍ഗ് പറഞ്ഞു. അത്തരമൊരു നീക്കം വലിയൊരു യുദ്ധത്തിന് കാരണമായേക്കും. നാറ്റോ ഒരു പ്രതിരോധ സഖ്യമാണ്. സഖ്യത്തില്‍ അംഗമായുള്ള രാജ്യങ്ങളൊന്നും ഈ സംഘര്‍ഷത്തിന്റെ ഭാഗമല്ല. ഉക്രൈന് പുറത്തേക്ക് യുദ്ധം വ്യാപിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ഞങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ടെന്നും ബ്രസല്‍സില്‍ വിദേശകാര്യമന്ത്രിമാരുമായി ചേര്‍ന്ന യോഗശേഷം നാറ്റോ സെക്രട്ടറി ജനറല്‍ പറഞ്ഞു.

വ്യോമനിരോധന മേഖലയായി പ്രഖ്യാപിച്ചാല്‍ ഉക്രൈന് മുകളിൽ പറക്കുന്ന റഷ്യന്‍ വിമാനങ്ങള്‍ വെടിവെച്ചിടേണ്ടതായി വരുമെന്നതാണ് നാറ്റോയെ കുഴപ്പിക്കുന്നത്. അതിനിടെ യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് ഉക്രൈൻ അതിര്‍ത്തി രാജ്യങ്ങളായ പോളണ്ടും റൊമാനിയയും ഇന്ന് സന്ദര്‍ശിക്കുന്നുണ്ട്.