കടം വാങ്ങിയ പണം തിരികെ നൽകിയില്ല; മലപ്പുറത്ത് യുവാവിന് ക്രൂര മർദ്ദനം

0
21

കടം വാങ്ങിയ പണം തിരികെ നൽകാത്തതിനെ തുടർന്ന് യുവാവിനെ ക്രൂരമായി മർദ്ദിച്ചതായി പരാതി. മലപ്പുറം ചങ്ങരംകുളത്താണ് സംഭവം. ആലംകോട് സ്വദേശി സൽമാനുൽ ഫാരിസിനാണ് മർദ്ദനമേറ്റത്. നടുവട്ടം സ്വദേശിയായ യുവാവാണ് അക്രമിച്ചതെന്നാണ് വിവരം. സംഭവത്തിൽ ചങ്ങരംകുളം പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിക്കും.

ഫുട്ബോൾ കളിക്കാൻ പോയ സൽമാനുൽ ഫാരിസിനെ കളി സ്‌ഥലത്ത്‌ നിന്ന് നടുവട്ടം സ്വദേശിയായ യുവാവ് കടം വാങ്ങിയ പണത്തിന്റെ കാര്യം സംസാരിക്കാനാണെന്ന് പറഞ്ഞ് ബൈക്കിൽ കയറ്റി കൊണ്ടുപോയാണ് ക്രൂരമായി മർദ്ദിച്ചത്. മർദ്ദനത്തിൽ ഫാരിസിന്റെ താടിയെല്ലും ചെവിയും തകർന്നു.

ആയുധവും വടിയും ഉപയോഗിച്ചാണ് യുവാവ് ആക്രമണം നടത്തിയത്. കത്തി കൊണ്ട് ഫാരിസിന്റെ കഴുത്തിന് സമീപം കുത്താൻ ശ്രമിച്ചെങ്കിലും ഒഴിഞ്ഞു മാറിയതിനാൽ താടിയിലാണ് മുറിവേറ്റതെന്ന് യുവാവ് പറഞ്ഞു. ഫാരിസിനെ ആദ്യം ചങ്ങരംകുളത്തെ ആശുപത്രിയിലും പിന്നീട് പെരിന്തൽമണ്ണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.