ഫാഷൻ ഗോൾഡ് തട്ടിപ്പ്; എംസി കമറുദ്ദീന്റെയും പൂക്കോയ തങ്ങളുടെയും വീട്ടിൽ റെയ്‌ഡ്‌

0
27

ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുൻ എംഎൽഎ കമറുദ്ദീന്റെയും പൂക്കോയ തങ്ങളുടെയും വീടുകളിൽ ക്രൈം ബ്രാഞ്ച് റെയ്‌ഡ്‌. കമറുദ്ദീന്റെ പടന്നയിലെ വീട്ടിലും പൂക്കോയ തങ്ങളുടെ ചന്തേരയിലെ വീട്ടിലുമാണ് പരിശോധന നടത്തുന്നത്. വീടുകൾക്ക് പുറമെ ഇവരുടെ സ്‌ഥാപനങ്ങളിലും റെയ്‌ഡ്‌ നടക്കുന്നുണ്ട്. ഒൻപത് ഇടങ്ങളിലാണ് പരിശോധന.

ഫാഷൻ ഗോൾഡിന്റെ പേരിൽ 800 പേരിൽ നിന്നായി അകെ 150 കോടിയോളം രൂപയാണ് സമാഹരിച്ചത്. വ്യാജ സർട്ടിഫിക്കറ്റാണ് നിക്ഷേപകർക്ക് നൽകിയത്. നിക്ഷേപകരെ കമ്പളിപ്പിക്കാനായി അഞ്ച് കമ്പനികളാണ് ഫാഷൻ ഗോൾഡ് ചെയർമാനായ എംസി കമറുദ്ദീനും എംഡിയായ പൂക്കോയ തങ്ങളും രജിസ്‌റ്റർ ചെയ്‌തിരുന്നത്‌.

2006ൽ ഫാഷൻ ഗോൾഡ് ഇന്റർനാഷണൽ എന്ന പേരിൽ ചന്തേര മാണിയാട്ട് തവക്കൽ കോംപ്ളക്‌സിലാണ് ആദ്യ കമ്പനി രജിസ്‌റ്റർ ചെയ്‌തത്‌. പിന്നീട് 2007ലും 2008ലും 2012ലും 2016ലുമായാണ് മറ്റു കമ്പനികൾ രജിസ്‌റ്റർ ചെയ്‌തത്‌. ഒരേ മേൽവിലാസത്തിലാണ് കമ്പനികൾ രജിസ്‌റ്റർ ചെയ്‌തിരുന്നത്‌. എന്നാൽ ഫാഷൻ ഗോൾഡ് ഇന്റർനാഷണൽ എന്ന സ്‌ഥാപനമല്ലാതെ മറ്റൊന്നും മാണിയാട്ട് ഉണ്ടായിരുന്നില്ല.

മുസ്‌ലിം ലീഗിന്റെ ഭാരവാഹികളും ലീഗുമായി അടുത്ത ബന്ധമുള്ളവരും ചേർന്ന് നടത്തുന്ന സ്‌ഥാപനമെന്ന് പറഞ്ഞാണ് ഇവർ ആളുകളെ സമീപിച്ചിരുന്നത്. അതുകൊണ്ട് തന്നെ ലീഗ് അണികളായ സമ്പന്നരും പാവങ്ങളും ഇവരുടെ വലയിൽ വീണു. ലീഗ് നേതാക്കളുടെ സമ്മർദ്ദം കാരണമാണ് ആദ്യം ആരും പരാതി നൽകാൻ തയ്യാറാവാതിരുന്നത്. പിന്നീട് നേതാക്കൾ ഉറപ്പ് പാലിക്കാത്തതിനെ തുടർന്ന് നിക്ഷേപകർ പോലീസിൽ പരാതി നൽകുകയായിരുന്നു.