ഇ ബുൾ ജെറ്റിന് തിരിച്ചടി; വാഹനം വിട്ടുനൽകില്ല; സ്റ്റേഷനിൽ സൂക്ഷിക്കണമെന്ന് കോടതി

0
52

ഇ ബുൾ ജെറ്റ് വ്ളോ​ഗർമാരുടെ വാഹനം വിട്ടുനൽകില്ലെന്ന് കോടതി. നിലവിൽ മോട്ടോർ വാഹന വകുപ്പിന്‍റെ കസ്റ്റഡിയിലുള്ള വാഹനം നിയമാനുസൃതമായി സ്റ്റേഷനിൽ സൂക്ഷിക്കണം. വാഹനത്തിന്മേലുളള എല്ലാ അനധികൃത ഫിറ്റിങുകളും നീക്കം ചെയ്യണമെന്നും ഉത്തരവിൽ പറഞ്ഞു. വാഹനം വിട്ടു നൽകണമെന്നാവശ്യപ്പെട്ട് സഹോദരന്മാരിലൊരാളായ എബിന്‍ വര്‍ഗീസ് സമര്‍പ്പിച്ച ഹര്‍ജിയിൽ തലശ്ശേരി അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയുടേതാണ് ഉത്തരവ്.

അതേസമയം, ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് ഇ ബുൾ ജെറ്റ് സഹോദരങ്ങളുടെ അഭിഭാഷകൻ പറഞ്ഞു. നേരത്തെ വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കിയിരുന്നു. വാഹനം മോടിപിടിപ്പിച്ചതിൽ വിശദീകരണം നൽകാൻ ഇ ബുൾ ജെറ്റ് സഹോദരങ്ങളായ എബിനും ലിബിനും മോട്ടോർ വാഹന വകുപ്പ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഇവർ നൽകിയ വിശദീകരണം തൃപ്തികരമല്ലാത്തതിനാൽ മോട്ടോർവാഹന വകുപ്പ് രജിസ്ട്രേഷൻ റദ്ദാക്കുകയായിരുന്നു.

രജിസ്‌ട്രേഷന്‍ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് ഇ ബുൾ ജെറ്റ് സഹോദരൻമാർ ഹൈക്കോടതിയിൽ ഹര്‍ജി സമീപിച്ചിരുന്നു. എന്നാൽ ഇവരുടെ ഹർജി ഹോക്കോടതി തള്ളി. വാഹനം വിട്ടുനല്‍കില്ലെന്ന് അന്ന് കോടതി വ്യക്തമാക്കിയിരുന്നു. നിയമാനുസൃതമായ നടപടി സ്വീകരിക്കാന്‍ മോട്ടോർവാഹന വകുപ്പിന് അധികാരമുണ്ടെന്ന് വ്യക്തമാക്കിയ കോടതി വാഹനം വിട്ടുകിട്ടണമെന്ന വ്‌ളോഗര്‍മാരുടെ ആവശ്യം തള്ളുകയായിരുന്നു.ഓഗസ്റ്റ് ഒമ്പതിന് കണ്ണൂര്‍ ആര്‍ടി ഓഫീസില്‍ എത്തി ബഹളം വയ്ക്കുകയും പൊതുമുതല്‍ നശിപ്പിക്കുകയും, ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് തടസ്സം നില്‍ക്കുകയും ചെയ്ത കേസിലാണ് ഈ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ അറസ്റ്റിലായത്. 42400 രൂപ പിഴ അടക്കാത്തതിനെ തുടര്‍ന്നാണ് കോടതിയില്‍ മോട്ടോര്‍ വാഹന വകുപ്പ് കുറ്റപത്രം നല്‍കിയത്. 1988ലെ മോട്ടോര്‍ വെഹിക്കിള്‍ ഡീലര്‍ നിയമവും, കേരള മോട്ടോര്‍ നികുതി നിയമവും ലംഘിച്ചെന്ന് കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു.