ഫെബ്രുവരി രണ്ടാം വാരത്തോടെ കോവിഡ്‌ കേസുകൾ കുറയും; നടത്തിയത്‌ കൃത്യമായ മുന്നൊരുക്കം: മന്ത്രി വീണാ ജോർജ്

0
61

കോവിഡ്‌ മൂന്നാം തരംഗത്തെ നേരിടാൻ കേരളം കൃത്യമായ മുന്നൊരുക്കം നടത്തിയിരുന്നതായി ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. കേന്ദ്രം നിർദേശിച്ച പരിശോധനാ രീതിയാണ് നടപ്പാക്കിയത്. പരിശോധന കൂടുതൽ നടക്കുന്നത് കേരളത്തിലാണെന്നും അപ്പോൾ സ്വാഭാവികമായി കേസുകൾ കൂടും. ഫെബ്രുവരി രണ്ടാം വാരത്തോടെ കേസുകൾ കുറയുമെന്നും മന്ത്രി വ്യക്തമാക്കി.

കോവിഡ് മരണം സംബന്ധിച്ച് കേന്ദ്ര മാനദണ്ഡ പ്രകാരമാണ് കേരളം പ്രവർത്തിക്കുന്നത്. മാനദണ്ഡം മാറ്റിയതിന് ശേഷമാണ് മരണത്തിൽ എണ്ണം കൂടിയത്. കോവിഡ് മരണ സഹായം ലഭിക്കാൻ അർഹതയുള്ള എല്ലാവർക്കും ലഭിക്കണം. ഇതാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ഇതിൽ ഒരു ആശങ്കയ്‌ക്കും അടിസ്ഥാനമില്ല. കോവിഡ് മരണത്തിൽ എല്ലാ കാര്യങ്ങളും പരിശോധിക്കണമെന്നും ഇത് സർക്കാരിന്റെ സമീപനമാണെന്നും മന്ത്രി വീണാ ജോർജ് കൂട്ടിച്ചേര്‍ത്തു.

കോവിഡ് മൂന്നാം തരംഗത്തിൽ വ്യാപന തോത് കുറയുന്നുണ്ട്. അവസാന ആഴ്‌ചയിലെ വ്യാപനതോത് 10% ആണെന്നും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത് 3.2 % ആണെന്നും മന്ത്രി പറഞ്ഞു. കേരളം ഏറ്റവും അധികം പ്രവാസികൾ ഉള്ള ഇടമാണെന്നും എല്ലാ വിധ അഭിപ്രായം തേടിയ ശേഷമാണ് പ്രവാസികളുടെ ക്വാറന്റൈൻ ഇളവ് സംബന്ധിച്ച തീരുമാനം എടുത്തതെന്നും മന്ത്രി വ്യക്തമാക്കി.