ശശികലയുടെ 100കോടി രൂപയുടെ സ്വത്തുക്കള്‍ ആദായനികുതി വകുപ്പ് പിടിച്ചെടുത്തു

0
20

 

എ ഐ എ ഡി എം കെ നേതാവ് വി കെ ശശികലയുടെ 100കോടി രൂപയുടെ സ്വത്തുക്കള്‍ ആദായനികുതി വകുപ്പ് പിടിച്ചെടുത്തു. ശശികലയുടെ ഉടമസ്ഥതയിലുള്ള 11 വസ്തുവകകള്‍ ആദായനികുതി വകുപ്പ് പിടിച്ചെടുത്തെന്നാണ് റിപ്പോര്‍ട്ട്. തമിഴ്‌നാട്ടിലെ പയന്നൂര്‍ ഗ്രാമത്തില്‍ 49 ഏക്കറിലെ സ്വത്തുക്കളാണിത്. 1991 മുതല്‍ 1996 വരെ ജയലളിത മുഖ്യമന്ത്രിയായിരുന്നപ്പോള്‍ വാങ്ങിയതാണെന്നാണ് കരുതുന്നത്. വസ്തുവിന്റെ ഇപ്പോഴത്തെ വില ഏകദേശം 100 കോടി രൂപയാണ്.
ജയലളിതയുടെയും അവരുടെ അടുത്ത സഹായിയായ ശശികലയുടെയും അവരുടെ ബന്ധുക്കളായ ഇളവരശിയുടെയും സുധാകരന്റെയും അനധികൃത സ്വത്ത് പട്ടികയില്‍ ഉള്‍പ്പെടുന്നതാണിത്. കഴിഞ്ഞ സെപ്തംബറില്‍ ശശികലയുടെ ബംഗ്ലാവ് ആദായനികുതി വകുപ്പ് പിടിച്ചെടുത്തിരുന്നു. പോയസ് ഗാര്‍ഡനോട് ചേര്‍ന്ന് 2200 സ്‌ക്വയര്‍ ഫീറ്റ് വലുപ്പത്തിലാണ് ബംഗ്ലാവ് നിര്‍മിച്ചിരിക്കുന്നത്. ജയിലില്‍ നിന്ന് പുറത്തിറങ്ങുമ്പോൾ ശശികലക്ക് താമസിക്കാനായിരുന്നു ബംഗ്ലാവ് പണിതത്. ഇതടക്കം ഇതുവരെ ശശികലയുടെ 60 സ്വത്തുവകകളാണ് ആദായനികുതി വകുപ്പ് അറ്റാച്ച്‌ ചെയ്തിട്ടുള്ളത്. അഴിമതിക്കേസില്‍ നാലുവര്‍ഷത്തെ ജയില്‍വാസത്തിനുശേഷം അടുത്തിടെയാണ് ശശികല പുറത്തിറങ്ങിയത്.