മാനസ അറിയാതെ ഹോസ്റ്റലിന് സമീപം റൂം എടുത്ത് താമസിച്ചു , രാഖില്‍ മാനസയെ നിരീക്ഷിക്കുന്നത് കണ്ടിരുന്നതായി സമീപത്തെ കടയുടമ ; മാനസയുടെ കൊലപാതകം കൂടുതൽ റിപോർട്ടുകൾ പുറത്ത് 

0
33

കോതമംഗലത്ത് സുഹൃത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ട മാനസയുടെ ഹോസ്റ്റലില്‍ നടന്ന സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തി മാനസയുടെ സഹപാഠികള്‍.കൂട്ടുകാരികള്‍ക്കൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു മാനസയെന്നും സംഭവ സ്ഥലത്ത് പ്രതി രാഖില്‍ എത്തിയപ്പോള്‍ ”നീയെന്തിന് ഇവിടെ വന്നു?” എന്ന് രാഖിലിനോട് മാനസ ചോദിച്ചിരുന്നെന്ന് സഹപാഠികള്‍ പൊലീസിനോട് പറഞ്ഞതായി ഒരു സ്വകാര്യ വാർത്ത ചാനൽ റിപ്പോര്‍ട്ട് ചെയ്തു.

മാനസ ഹോസ്റ്റലിലേക്ക് പോകുന്നത് കൊല ചെയ്ത രാഖില്‍ നിരീക്ഷിക്കുന്നത് കണ്ടിരുന്നതായി സമീപത്തെ കടയുടമ കാസീം.താമസിച്ചിരുന്ന മുറിയില്‍ നിന്ന് ഇയാള്‍ വഴിയിലൂടെ പോകുന്ന മാനസയെ നോക്കുന്നത് കണ്ടിരുന്നെന്നും ഇയാളെ പറ്റി വിവരങ്ങളൊന്നും ആ സമയത്ത് അറിഞ്ഞിരുന്നില്ലെന്നും കാസീം പ്രതികരിച്ചതായി സ്വകാര്യ വാർത്ത ചാനൽ റിപ്പോര്‍ട്ട് ചെയ്തു.

മാനസയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത രഖില്‍ ഒരു മാസമായി മാനസ താമസിച്ചിരുന്ന ഹോസ്റ്റലിന് സമീപം റൂം എടുത്ത് താമസിച്ചിരുന്നതായി റിപ്പോര്‍ട്ട്. മാനസയ്ക്ക് ഈ കാര്യം അറിയില്ലായിരുന്നു.

പ്ലൈവുഡ് വ്യാപാരിയെന്നായിരുന്നു വീട്ടുടമസ്ഥനോട് രാഖില്‍ പരിചയപ്പെടുത്തിയത്. ഒരു മാസം മുമ്പ് വന്ന് ഏതാനും ദിവസം ഈ വീട്ടില്‍ താമസിച്ചു. അതിന് ശേഷം വ്യാഴാഴ്ച തിരിച്ച് കണ്ണൂരിലേക്ക് പോയി. തിങ്കളാഴ്ച വീണ്ടും തിരികെ വന്നു. ഈ വരവിലാകും കണ്ണൂരില്‍ നിന്ന് തോക്ക് കൊണ്ടു വന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

അതേസമയം, രാഖില്‍ മാനസയെ കൊല്ലാനുപയോഗിച്ച തോക്കിന്റെ ഉറവിടം തേടി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാഖിലിന് നാടന്‍ തോക്ക് എവിടെ നിന്ന് കിട്ടി എന്നതാണ് അന്വേഷിക്കുന്നത്. അന്വേഷണത്തിനായി നാലംഗ പ്രത്യേക സംഘം കണ്ണൂരിലെത്തി. പ്രതി കൊലപാതകത്തിന് ഉപയോഗിച്ചത് 7.62 എം എം. റൈഫിള്‍ ആണെന്ന് കണ്ടെത്തിയിരുന്നു. രാഖിന്‍ലിന്റെ സുഹൃത്തുക്കളെയും അന്വേഷണസംഘം ചോദ്യം ചെയ്യും.