വെറുതെ പറയുന്നതല്ല കേരളം നമ്പർ വൺ ആണെന്ന് ; ഇത് കണ്ടാൽ നിങ്ങളും പറയും കേരളം എന്നും നമ്പർ വൺ എന്ന്

0
37

രാജ്യത്തെ ഏറ്റവും വലിയ കുടുംബാരോഗ്യ കേന്ദ്രം എന്ന ഖ്യാതിയോടെ വാഴക്കാട് പ്രാഥമികാരോഗ്യ കേന്ദ്രം ജൂലൈ 24 ന് മുഖ്യമന്ത്രി പിണറായി വിജയൻ പി എച്ച് സി നാടിന് സമർപ്പിക്കും . 2018 ലെ പ്രളയം തകർത്തത് വാഴക്കാടെ ജനങ്ങളുടെ ആശ്വാസ കേന്ദ്രമായ പ്രാഥമിക ആരോഗ്യകേന്ദ്രം കൂടിയാണ് .പതിയെ പതിയെ പ്രളയത്തിന്റെ മുറിവുകൾ ഉണക്കി മറ്റൊരു പ്രതിസന്ധിയോട് പടവെട്ടി മുന്നേറുന്ന മഹാമാരിക്കാലത്ത് വാഴക്കാടിന് ആശ്വാസവും സന്തോഷവും നൽകി പി എച്ച് സി പുനർനിർമിച്ചിരിക്കുകയാണ് കേരള സർക്കാർ.

വാഴക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തുന്ന ആരും ഒന്ന് അമ്ബരക്കും. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളെ ഓര്‍മ്മിപ്പിക്കുംവിധം മോഡിയും സൗകര്യങ്ങളുമാണ് ചികിത്സയ്ക്കായി ഇവിടെ എത്തുന്നവരെ കാത്തിരിക്കുന്നത്.

10 കോടി ചിലവിൽ അത്യാധുനികസൗകര്യങ്ങളോടെയാണ് വിപിഎസ് ഹെൽത്ത്കെയർ പുനർനിർമ്മിച്ച കുടുംബാരോഗ്യ കേന്ദ്രമാക്കിയത്. ഓക്സിജൻ കോണ്സന്ട്രേറ്റർ സപ്പോർട്ടുള്ള നിരീക്ഷണ കിടക്കകൾ, മൊബൈൽ ഐസിയു ആംബുലൻസ്, ഓപ്പൺ ജിംനേഷ്യം എമർജൻസി റൂം, ഒരു മിനി ഓപ്പറേഷൻ തിയേറ്റർ, ഡോക്ടർമാരുടെ കൺസൾട്ടിംഗ് റൂമുകൾ, നഴ്‌സുമാരുടെ സ്റ്റേഷൻ, മെഡിക്കൽ സ്റ്റോർ, വാക്‌സിൻ സ്റ്റോർ, സാമ്പിൾ കളക്ഷൻ സെന്റർ, വിഷൻ ആൻഡ് ഡെന്റൽ ക്ലിനിക്ക്, അമ്മമാർക്കും കുട്ടികൾക്കും ഗർഭിണികൾക്കും പ്രായമായവർക്കുമുള്ള പ്രത്യേക മേഖലകൾ എന്നിവ കേന്ദ്രത്തിലുണ്ട്. എന്നിങ്ങനെ അത്യാധുനിക സാങ്കേതിക വിദ്യയും മികച്ച അടിസ്ഥാന സൗകര്യങ്ങളും ഒന്നിക്കുന്ന കുടുംബാരോഗ്യ കേന്ദ്രം രാജ്യത്തെ ആരോഗ്യമേഖലയ്ക്ക് അനുകരണീയ മാതൃകയെന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.

പുതിയ കുടുംബാരോഗ്യ കേന്ദ്രം സമകാലിക ആശുപത്രികളോട് കിടപിടിക്കുന്ന സൗകര്യങ്ങളോടെയാണ് യാഥാർഥ്യമായിരിക്കുന്നത്. മലപ്പുറത്തിന്റെ ഗ്രാമീണ മേഖലയിൽ സ്ഥിതി ചെയ്യുന്ന ആരോഗ്യ കേന്ദ്രത്തിൽ അത്യാധുനിക ലബോറട്ടറിയും ഇമേജിംഗ് വിഭാഗവുമടക്കമുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഓക്സിജൻ കോൺസെൻട്രേറ്ററുകളുള്ള പത്ത് നിരീക്ഷണ കിടക്കകളും ഓക്സിജൻ സാച്ചുറേഷൻ കുറവുള്ള രോഗികൾക്ക് ഉപയോഗപ്രദമാകുന്ന സ്റ്റെബിലൈസേഷൻ യൂണിറ്റും കേന്ദ്രത്തിൽ പ്രവർത്തന സജ്ജമാക്കിയിട്ടുണ്ട്.

പ്രതിവർഷം 75,000 ആൾക്കാരാണ് വാഴക്കാട്ടെ പഴയ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ സേവനങ്ങൾ ലഭ്യമാക്കിയിരുന്നത്. നവീകരിച്ച കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രതിവർഷം രണ്ടുലക്ഷം പേർക്ക് ചികിത്സ ലഭ്യമാക്കാനാകും.കുട്ടികൾക്കു വേണ്ടിയുള്ള കളിസ്ഥലമാണ് മറ്റൊരു പ്രത്യേക സവിശേഷത. ഗർഭിണികൾക്കും പ്രായമായവർക്കും പ്രത്യേക ഔട്ട്‌പേഷ്യന്റ് സൗകര്യവും. ഇത്തരം സൗകര്യങ്ങളിലൂടെ മികച്ച പരിശോധനയും പരിചരണവും ഉറപ്പാക്കാനാവും.

ആരോഗ്യമേഖലയിൽ രാജ്യത്ത് മാതൃക തീർക്കുകയാണ് കേരളം. അടിസ്ഥാന ജനവിഭാഗത്തിന്റെ ആശ്രയങ്ങളായ ഏറ്റവും താഴെ തട്ടിലുള്ള എന്നാൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന പ്രാഥമിക ആരോഗ്യകേമ്ദ്രങ്ങളുടെ വികസനം ഇടതു സർക്കാരിന്റെ പ്രധാന വികസന പദ്ധതികളിൽ ഒന്നാണ്. കഴിഞ്ഞ സർക്കാർ മുന്നോട്ടു വെച്ച ആ വികസന സങ്കല്പം ഒന്നുകൂടി അടിവരയിടുകയാണ് രണ്ടാം പിണറായി സർക്കാർ.