ഐഷ സുൽത്താനയല്ല, പ്രഫുൽ പട്ടേലാണ് രാജ്യദ്രോഹി: വി ശിവദാസൻ എംപി

0
36

 

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിനെ വിമർശിച്ചതിന്റെ പേരിൽ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ചലച്ചിത്രപ്രവർത്തക ഐഷ സുൽത്താനയ്ക്ക് ഐക്യദാർഢ്യവുമായി ഡോ.വി ശിവദാസൻ എംപി.

ഒരു കോവിഡ് കേസ് പോലും ഇല്ലാതിരുന്ന ലക്ഷദ്വീപിൽ കോവിഡ് അതിതീവ്രമായി പടരാൻ കാരണക്കാരനായ ഒരു ഭരണാധികാരിയെ വിമർശിച്ചു എന്നതാണ് ഐഷ ചെയ്ത കുറ്റം.

ആ കുറ്റത്തിന്റെ കൂടെ മാത്രമേ രാജ്യസ്‌നേഹമുള്ളവർക്ക് നിൽക്കാൻ സാധിക്കുകയുള്ളൂ. ക്രിമിനൽ വിചാരണ ചെയ്യപ്പെടേണ്ട കുറ്റവാളി ദ്വീപിനെ ശ്വാസം മുട്ടിക്കുന്ന അഡ്മിനിസ്‌ട്രേറ്ററാണെന്നും ശിവദാസൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

വി ശിവദാസന്റെ ഫേസ്ബുക്ക് പോസ്റ്റ് ചൂവടെ

ഐഷ സുൽത്താനയല്ല, പ്രഫുൽ പട്ടേലാണ് രാജ്യദ്രോഹി.
ഒരു ജനതയുടെ സ്വാതന്ത്രത്തോടെ ജീവിക്കാനുള്ള അവകാശത്തിനായി ധീരമായി നിലകൊള്ളുന്നത് രാജ്യദ്രോഹമാണോ?

മണ്ണും തീരവും കോർപ്പറേറ്റുകൾക്ക് തീറെഴുതാനുള്ള നീക്കത്തിനെതിരെ ശബ്ദമുയർത്തുന്നത് രാജ്യദ്രോഹമാണോ?
തെറ്റായ നയങ്ങളിലൂടെ ദ്വീപിൽ മഹാമാരി പടർത്താൻ കാരണക്കാരായവരെ ചോദ്യം ചെയ്യുന്നത് രാജ്യദ്രോഹമാണോ?
ഭക്ഷണത്തിനും സംസ്‌കാരത്തിനും മേലുള്ള കടന്നുകയറ്റം ചെറുക്കുന്നത് രാജ്യദ്രോഹമാണോ?
സ്വാതന്ത്രത്തിനും ജനാധിപത്യത്തിനും വേണ്ടി നിവർന്നു നിൽക്കുന്നത് രാജ്യദ്രോഹമാണോ?

ആവർത്തിക്കുന്നു,
ഒരു കോവിഡ് കേസ് പോലും ഇല്ലാതിരുന്ന ലക്ഷദ്വീപിൽ കോവിഡ് അതിതീവ്രമായി പടരാൻ കാരണക്കാരനായ ഒരു ഭരണാധികാരിയെ വിമർശിച്ചു എന്നതാണ് ഐഷ ചെയ്ത കുറ്റം. ആ കുറ്റത്തിന്റെ കൂടെ മാത്രമേ രാജ്യസ്‌നേഹമുള്ളവർക്ക് നിൽക്കാൻ സാധിക്കുകയുള്ളൂ. ക്രിമിനൽ വിചാരണ ചെയ്യപ്പെടേണ്ട കുറ്റവാളി ദ്വീപിനെ ശ്വാസം മുട്ടിക്കുന്ന അഡ്മിനിസ്‌ട്രേറ്ററാണ്.

എന്റെ രാജ്യം സ്വാതന്ത്രത്തിന്റേതാണ്, അടിമത്തത്തിന്റേതല്ല
എന്റെ രാജ്യം ജനങ്ങളുടേതാണ്, പരമാധികാരികളുടേതല്ല
എന്റെ രാജ്യം സ്‌നേഹിക്കുന്നവരുടേതാണ്, വെറുപ്പിന്റെ വ്യാപാരികളുടേതല്ല
എന്റെ രാജ്യം പൊരുതുന്നവരുടേതാണ്, മുട്ടിലിഴയുന്നവരുടേതല്ല
ഐഷ സുൽത്താനയ്ക്കും
പൊരുതുന്ന ലക്ഷദ്വീപിനും
ഐക്യദാർഢ്യം..