തമിഴ്‌നാട്, ആന്ധ്ര തീരങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യത; കേരളാ തീരത്ത് ജാഗ്രതാ നിര്‍ദേശമില്ല

0
29

തമിഴ്‌നാട്, ആന്ധ്ര തീരങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മേല്‍പറഞ്ഞ സമുദ്രമേഖലകളില്‍ മല്‍സ്യബന്ധനം നിരോധിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ മെയ് 22ന് പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുകയും 25 ഓടെ അത് ശക്തമായ ‘യാസ്’ ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിക്കുകയും ചെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായാണ് ശക്തമായ കാറ്റ് വീശുമെന്നും മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോവരുതെന്നും നിര്‍ദേശിച്ചിരിക്കുന്നത്. 24 വരെയാണ് മല്‍സ്യബന്ധനം നിരോധിച്ചിരിക്കുന്നത്.

അതേസമയം, കേരളാ തീരത്ത് ജാഗ്രതാനിര്‍ദേശമില്ലാത്തതിനാല്‍ മല്‍സ്യബന്ധനത്തിന് തടസ്സമുണ്ടായിരിക്കില്ല. 21ന് തെക്ക് പടിഞ്ഞാറന്‍ അറബിക്കടല്‍, ഗള്‍ഫ് ഓഫ് മാന്നാര്‍, തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ അതിനോട് ചേര്‍ന്നുള്ള തെക്കന്‍ ആന്‍ഡമാന്‍ കടല്‍ എന്നീ സമുദ്രമേഖലകളില്‍ മണിക്കൂറില്‍ 40 മുതല്‍ 60 കിമീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.