നിയമസഭാ തെരഞ്ഞെടുപ്പിൽ തന്റെ ഭാര്യ ഡോ. കെ.പി. ജമീല മത്സരിക്കില്ലെന്ന് മന്ത്രി എ.കെ. ബാലൻ. ഇത്തരം വാര്‍ത്തകള്‍ മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയാണെന്നും ഒരു കേന്ദ്രത്തില്‍നിന്നാണ് ഈ വാര്‍ത്ത പുറത്തുവന്നതെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.
വാർത്ത ശുദ്ധ അസംബന്ധമാണെന്നും വസ്തുതകൾക്ക് നിരക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടേറിയേറ്റ് ഇക്കാര്യം ചർച്ച ചെയ്തുവെന്നത് പെരും നുണയാണെന്നും മന്ത്രി വ്യക്തമാക്കി.
‘ഒരു സ്‌ക്രിപ്റ്റ് ഒരു കേന്ദ്രത്തില്‍നിന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് കിട്ടി. അതുവെച്ചാണ് മാധ്യമങ്ങള്‍ വാര്‍ത്ത കൊടുത്തത്. അതിനെക്കുറിച്ച് അറിയാന്‍ പറ്റാത്ത ആളാണ് എ.കെ. ബാലന്‍ എന്ന് നിങ്ങള്‍ വിചാരിക്കേണ്ട. അങ്ങനെയുള്ള ഒരു ചര്‍ച്ചയും അവിടെ നടന്നിട്ടില്ല. ചര്‍ച്ചയില്‍ ആരുടെയെല്ലാം പേരുവന്നു എന്ന് നിങ്ങളോട് പറയേണ്ട ആവശ്യമില്ല. ചര്‍ച്ചയുടെ ഉള്ളടക്കം ഇപ്പോള്‍ പങ്കുവെക്കാനും ഉദ്ദേശ്യമില്ല. ആരുടെയെല്ലാം പേരുവന്നു എന്ന് എന്നെക്കൊണ്ട് പറയിപ്പിക്കുകയാണ് നിങ്ങളുടെ ഉദ്ദേശ്യമെങ്കില്‍ അത് നടക്കില്ലെന്നും എ.കെ. ബാലന്‍ പറഞ്ഞു.