പൂനെ പോർഷെ കാർ അപകടം; 17കാരൻ്റെ ജാമ്യം ജുവനൈൽ കോടതി റദ്ദാക്കി

0
66

പൂനെയിൽ വാഹനാപകട കേസിൽ 17കാരൻ്റെ ജാമ്യം ജുവനൈൽ കോടതി റദ്ദാക്കി. ജാമ്യം അനുവദിച്ച് മൂന്ന് ദിവസത്തിന് ശേഷമാണ് കോടതിയുടെ നടപടി.

ഉപന്യാസം എഴുതുക, ട്രാഫിക് പോലീസിനെ സഹായിക്കുക തുടങ്ങിയ ഉപാധികളോടെയാണ് കോടതി കൗമാരക്കാരന് ജാമ്യം അനുവദിച്ചത്. ഇത് ഏറെ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബുധനാഴ്ച ജാമ്യം റദ്ദാക്കിയത്. ജൂൺ അഞ്ച് വരെ റിമാൻഡ് ചെയ്ത 17കാരനെ ജുവനൈൽ ഹോമിലേക്ക് അയക്കാനും കോടതി ഉത്തരവിട്ടു.

കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ 2.15-നാണ് അപകടമുണ്ടായത്. മദ്യപിച്ച പതിനേഴുകാരൻ അതിവേഗത്തിലോടിച്ച കാറിടിച്ച് ബൈക്ക് യാത്രികരായ യുവ എൻജിനിയർമാരായ അനീഷ് ആവാഡിയ(24), അശ്വിനി കോഷ്ത(24) എന്നിവരാണ് മരിച്ചത്

കാറോടിച്ച പതിനേഴുകാരനെ പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും 15 മണിക്കൂറിനുള്ളിൽ ജാമ്യം അനുവദിച്ചത് വലിയ വിമർശനത്തിനിടയാക്കിയിരുന്നു. ഇത് വലിയ വിവാദത്തിലായതോടെയാണ് പതിനേഴുകാരൻറെ അച്ഛനെയടക്കം പോലീസ് അറസ്റ്റുചെയ്തത്. ഇദ്ദേഹത്തെ കോടതി മേയ് 24 വരെ പോലീസ് കസ്റ്റഡിയിൽവിട്ടു. കേസുമായി ബന്ധപ്പെട്ട് പബ് മാനേജർ, പബ് ഉടമ, എന്നിവരും പിടിയിലായി. പബ് അടപ്പിച്ചു.