ഇന്നും സംസ്ഥാനത്ത് കടലാക്രമണ സാധ്യത മുന്നറിയിപ്പ്

0
54

തിങ്കളാഴ്ചയും സംസ്ഥാനത്ത് കടലാക്രമണ സാധ്യത മുന്നറിയിപ്പ്. രണ്ട് ദിവസം കൂടി കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. ഉയർന്ന വേലിയേറ്റത്തിനും വേനൽമഴയ്ക്കും സാധ്യതയുണ്ട്. അപകട മേഖലകളില്‍ നിന്ന് നിർദേശപ്രകാരം മാറി താമസിക്കണമെന്നും ബോട്ട്, വള്ളം, മുതലായ ഹാര്‍ബറില്‍ കെട്ടിയിട്ട് സൂക്ഷിക്കണമെന്നും നിർദേശമുണ്ട്.

ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം തുടങ്ങിയ ജില്ലകളിൽ ഞായറാഴ്ചയുണ്ടായ കടലാക്രമണത്തിൽ നിരവധി മത്സ്യത്തൊഴിലാളികൾക്ക് പരിക്കേറ്റിരുന്നു. സംഭവം കള്ളക്കടൽ പ്രതിഭാസമാണെന്നും ആശങ്ക വേണ്ടെന്നും ജാഗ്രത പലിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. തിരുവനന്തപുരത്ത് തീരദേശ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തി.

സമുദ്രോപരിതലത്തിലെ കാലാവസ്ഥാ മാറ്റങ്ങൾ മൂലമുണ്ടാകുന്ന ശക്തിയേറിയ തിരമാലകളെയാണ് കള്ളക്കടൽ എന്ന് വിളിക്കുന്നത്. സൂനാമിയോട് സാമ്യത തോന്നുന്ന പ്രതിഭാസമാണിത്. സംസ്ഥാനത്ത് നിലവിൽ കടലാക്രമണം രൂക്ഷമായിരിക്കുകയാണ്. ആലപ്പുഴയിൽ കടൽ ഉൾവലിഞ്ഞ തീരത്തും കടലാക്രമണം ശക്തമായിരുന്നു.

തീരത്തു വെച്ചിരുന്ന നാല് മത്സ്യ ബന്ധന വള്ളങ്ങൾ തകർന്നു. വള്ളം എടുത്തു മാറ്റാനുള്ള സാവകാശം ലഭിക്കാതെ വന്നതിനെ തുടർന്നാണ് നഷ്ടം നേരിട്ടത്. ഞായറാഴ്ച രാവിലെയാണ് പുറക്കാട് തീരത്ത് കടൽ ഉൾവലിഞ്ഞ് പ്രദേശമാകെ ചെളി രൂപപ്പെട്ടത്. എന്നാൽ ഉച്ചയോടെ ഇവിടെ കടലാക്രമണം ശക്തമാകുകയായിരുന്നു.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ജാഗ്രതാ നിർദ്ദേശം

1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

2. മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.