തിരുവനന്തപുരം പേട്ടയിൽ നിന്ന് രണ്ടുവയസുകാരിയെ തട്ടികൊണ്ട് പോയ കേസിൽ പ്രതി പിടിയിൽ. പ്രതിയെ ഇന്ന് രാവിലെ കൊല്ലത്ത് നിന്നാണ് പിടികൂടിയത്. പ്രതിയെ കുറിച്ചുള്ള കൂടുതൽ വിവരം വൈകുന്നേരം ആറിന് പോലീസ് കമ്മിഷണർ മാധ്യമങ്ങൾക്ക് നൽകും. കുട്ടിയുടെ ബന്ധുക്കൾക്ക് കേസിൽ ബന്ധമില്ലെന്നും പോലീസ് വ്യക്തമാക്കി.
കുട്ടിയെ ഉപദ്രവിക്കാനാണ് തട്ടിക്കൊണ്ടുപോയതെന്നും കുട്ടി കരഞ്ഞപ്പോൾ ഉപേക്ഷിച്ചതാകാമെന്നുമായിരുന്നു റിപ്പോർട്ട്. കുട്ടി കരഞ്ഞപ്പോൾ വായ പൊത്തി പിടിച്ചതുമൂലം കുട്ടി അബോധാവസ്ഥയിലാവുകയും തുടർന്ന് കുട്ടിയെ സമീപത്തെ ഓടയിൽ ഉപേക്ഷിക്കുകയുമാണുണ്ടായത്.
രണ്ടാഴ്ച മുമ്പാണ് സഹോദരങ്ങൾക്കൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവം നടന്നത്. ശേഷം 20 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് കൊച്ചുവേളി റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ഓടയിൽ നിന്ന് കുട്ടിയെ കണ്ടെത്തിയത്. പോലീസ് പരിശോധന ശക്തമായതോടെ കുട്ടിയെ ഉപേക്ഷിച്ച് പ്രതികൾ രക്ഷപ്പെടുകയായിരുന്നു.
കുട്ടിയും സഹോദരങ്ങളും ഇപ്പോൾ ശിശു ക്ഷേമ സമിതിയുടെ സംരക്ഷണയിലാണുള്ളത്. രണ്ടാഴ്ച നീണ്ട അന്വേഷണത്തിനൊടുവിലാണ് അന്വേഷണ സംഘം നിർണായക വെളിപ്പെടുത്തൽ നടത്തിയത്.