തിരുവനന്തപുരത്ത് രണ്ട് വയസുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോയത് പോക്സോ കേസിലെ പ്രതി

0
105

തിരുവനന്തപുരത്ത് പേട്ടയിൽ രണ്ട് വയസുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ പ്രതി പിടിയിലായി. കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി ഹസൻനെ ഇന്ന് രാവിലെ കൊല്ലത്ത് നിന്ന് പൊലീസ് പിടികൂടി. പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. പ്രതി കുറ്റം സമ്മതിച്ചതായും പോലീസ് അറിയിച്ചു.

പോക്സോ കേസ് പ്രതിയാണ് ഇയാൾ. അയിരൂരില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ ഉപദ്രവിച്ച കേസിലാണ് ഇയാള്‍ മുന്‍പ് അറസ്റ്റിലായത്. ജയിലിൽ നിന്നിറങ്ങി രണ്ടാം ദിവസമാണ് ഇയാൾ പേട്ടയിൽ നിന്നും കുഞ്ഞിനെ തട്ടിക്കൊണ്ടു പോയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയത് ഉപദ്രവിക്കുകയെന്ന ലക്ഷ്യത്തോടെയാണെന്നും കരഞ്ഞപ്പോൾ വായ പൊത്തിപ്പിടിക്കുകയും പിന്നീട് കുഞ്ഞിന്റെ ബോധം പോയതോടെ കുഞ്ഞിനെ ഓടയിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കുന്നു.

കുട്ടിയെ തട്ടികൊണ്ടു പോയത് 12 മണിക്കും ഒരു മണിക്കും മധ്യേ. സംഭവ ദിവസം രാത്രി പ്രതി ട്രെയിൻ ഇറങ്ങിയത് പേട്ട സ്റ്റേഷനിൽ. കാണുമ്പോൾ മലയാളി ആയിട്ടാണ് തോന്നുന്നത്. പക്ഷേ ഗുജറാത്തിൽ ആണ് ജനിച്ചതെന്നും ചെറുപ്പത്തിലേ ഇങ്ങോട്ട് വന്നതാണെന്നും പറയുന്നു. മലയാളികൾ ആയവർ ദത്തെടുത്തുന്നു എന്നും പറയുന്നു. വർക്കല അയിരൂരിലെ അഡ്രസ്സ് ആണ് നിലവിൽ ഉള്ളത്.

കുട്ടിയെ തട്ടിയെടുത്ത അതേ രാത്രി പുലരും മുൻപ് കുട്ടിയെ ഉപേക്ഷിച്ചു എന്നാണ് ഇപ്പോൾ പറയുന്നത്. നിലവിലെ വിവരം അനുസരിച്ച് പ്രതിക്കെതിരെ 8 കേസുകളുണ്ട്, ക്ഷേത്രത്തിലെ മോഷണക്കേസ് ഉൾപ്പടെ.

രണ്ട് ആഴ്ച മുമ്പാണ് ബിഹാർ സ്വദേശികളായ നാടോടി ദമ്പതികളുടെ കുഞ്ഞിനെ പേട്ടയില്‍ നിന്നും തട്ടിക്കൊണ്ടുപോയത്. 20 മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് കൊച്ചുവേളി റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ഓടയിൽ നിന്നും കുഞ്ഞിനെ കണ്ടെത്തുന്നത്. പ്രതിയെ പിടികൂടാൻ നിർണായകമായത് സിസിടിവി ദൃശ്യങ്ങളും ജയിൽരേഖകളുമാണെന്ന് പൊലീസ് വ്യക്തമാക്കി. പ്രതിയുടെ രേഖാചിത്രം തയ്യാറാക്കിയാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയത്.