സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ; തെരഞ്ഞെടുപ്പിൽ പുതുമുഖങ്ങൾക്കും സ്ത്രീകൾക്കും സാധ്യത, സ്ഥാനാർത്ഥി പ്രഖ്യാപനം ഈ മാസം അവസാനത്തോടെ

കോട്ടയം സീറ്റിലെ സ്ഥാനാർത്ഥിയെ കേരള കോൺഗ്രസ് ഇന്ന് പ്രഖ്യാപിച്ചേക്കും.പതിനഞ്ച് സീറ്റുകളിലെക്കുള്ള സ്ഥാനാർത്ഥി സാധ്യതകളാണ് നേതൃയോഗം പരിഗണിക്കുന്നത്.

0
96

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളുടെ പ്രാഥമിക ചർച്ചകള്‍ക്കായി സിപിഎം സംസ്ഥാനസെക്രട്ടറിയേറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും. കോട്ടയം സീറ്റിലെ സ്ഥാനാർത്ഥിയെ കേരള കോൺഗ്രസ് ഇന്ന് പ്രഖ്യാപിച്ചേക്കും.പതിനഞ്ച് സീറ്റുകളിലെക്കുള്ള സ്ഥാനാർത്ഥി സാധ്യതകളാണ് നേതൃയോഗം പരിഗണിക്കുന്നത്. മുതിർന്ന നേതാക്കൾക്കൊപ്പം പുതുമുഖങ്ങൾക്കും സ്ത്രീകൾക്കും പരിഗണന കിട്ടിയേക്കുമെന്നാണ് സൂചന. ഈ മാസം അവസാനത്തോടെ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകാനാണ് സാധ്യത.

സ്ഥാനാര്‍ത്ഥിനിര്‍ണയത്തിനായി മാനദണ്ഡങ്ങള്‍ പ്രകാരം തീരുമാനമെടുക്കാന്‍ സിപിഐഎം സെക്രട്ടറിയേറ്റിനെ ചുമതലപ്പെടുത്തിയിരുന്നു.എത്ര എംഎല്‍എമാര്‍ മത്സരിക്കണം, വനിതാ പ്രാതിനിധ്യം എത്ര വേണം എന്നതടക്കമുള്ള കാര്യങ്ങള്‍ സെക്രട്ടറിയേറ്റ് തീരുമാനിക്കും. സ്ഥാനാര്‍ഥി പട്ടികയില്‍ യുവ പ്രാതിനിധ്യം വേണമെന്നും ആവശ്യമുയര്‍ന്നിരുന്നു. എല്ലാത്തിലും അന്തിമ തിരുമാനം സംസ്ഥാന സെക്രട്ടറിയേറ്റ് കൈക്കൊള്ളും.

നേരത്തെ, സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് ഇടതു മുന്നണിക്കകത്ത് ഒരു പ്രശ്നവുമില്ലെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ പറഞ്ഞിരുന്നു. കേരളത്തിൽ 16 സീറ്റിലാണ് സിപിഎം മത്സരിക്കുന്നത്. ഒരു സീറ്റ് സിപിഎം ഉപേക്ഷിക്കണമെന്ന് എൽഡിഎഫിൽ താനാണ് നിർദ്ദേശിച്ചതെന്നും 15 സീറ്റുകളിൽ സിപിഎം മത്സരിക്കുമെന്നും ഇപി ജയരാജൻ പറഞ്ഞു. 4 സീറ്റിൽ സിപിഐ, ഒരു സീറ്റിൽ കേരള കോൺഗ്രസ് എന്നിങ്ങനെയാണ് തീരുമാനം. ഏക കണ്ഠമായാണ് തീരുമാനിച്ചതെന്നും ഇപി പറഞ്ഞിരുന്നു.

അതേസമയം തെരഞ്ഞെടുപ്പിന് മുമ്പ് രണ്ടു മാസത്തെ ക്ഷേമപെന്‍ഷന്‍ നല്‍കുമെന്നും സംസ്ഥാന കമ്മിറ്റിയില്‍ പ്രഖ്യാപനമുണ്ടായിരുന്നു. തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് മികച്ച ജയസാധ്യതയുണ്ടെന്നാണ് സംസ്ഥാന സമിതി വിലയിരുത്തല്‍. ഡല്‍ഹി സമരവും, നവകേരള സദസും എല്‍ഡിഎഫിന് മേല്‍ക്കൈ നല്‍കിയെന്നും വിലയിരുത്തലുണ്ട്.