ആളെകൊല്ലി കാട്ടാന ബേലൂര്‍ മക്‌ന അതിര്‍ത്തിയിലേക്ക് ; കർണാടകയിലെത്തിയാൽ മയക്കുവെടി വയ്ക്കില്ലെന്ന് കര്‍ണാടക വനം വകുപ്പ്

നാഗർഹോളെ ടൈഗർ റിസർവിലേക്ക് ആന സ്വമേധയാ എത്തുമെങ്കിൽ അത് നല്ല കാര്യമാണെന്ന് കർണാടക പിസിസിഎഫ് സുഭാഷ് മാൽഖഡെ പറഞ്ഞു.

0
110

മാനന്തവാടി: മാനന്തവാടിയിൽ ജനവാസ മേഖലയിലിറങ്ങി ഒരാളുടെ മരണത്തിന് കാരണമായ കാട്ടാന ബേലൂര്‍ മക്‌ന കര്‍ണാടക അതിര്‍ത്തി മേഖലയിലേക്ക് നീങ്ങുന്നെന്ന് വിവരം. ബേഗൂർ ഫോറസ്റ്റ് റേഞ്ച് പരിധിയിലുള്ള ആന നാഗർ ഹോള ദേശീയ ഉദ്യാന പരിധിയിലേക്കാണ് ഇപ്പോൾ നീങ്ങുന്നത്. ആനയെ കേരള വനം വകുപ്പ് നിശ്ചിത അകലം പാലിച്ച് നിരീക്ഷിച്ച് വരികയാണ്. കാട്ടിക്കുളം മേഖലയിലുള്ള ആനയ്ക്ക് നാഗര്‍ഹോള വനമേഖലയിലെ ബാവലിയിലെത്താൻ ഏഴ് കിലോമീറ്റര്‍ ദൂരം മാത്രം സഞ്ചരിച്ചാൽ മതി.

അതേസമയം ആന കർണാടകയിലെത്തിയാൽ മയക്കുവെടി വയ്ക്കില്ലെന്ന് കര്‍ണാടക വനം വകുപ്പ് അറിയിച്ചു. നാഗർഹോളെ ടൈഗർ റിസർവിലേക്ക് ആന സ്വമേധയാ എത്തുമെങ്കിൽ അത് നല്ല കാര്യമാണെന്ന് കർണാടക പിസിസിഎഫ് സുഭാഷ് മാൽഖഡെ പറഞ്ഞു. കർണാടക വനംവകുപ്പിന്‍റെ ഫീൽഡ് ഓഫീസർമാർ കേരള വനം വകുപ്പുമായി ആശയവിനിമയം നടത്തുന്നുണ്ട്. സ്വമേധയാ ആന നാഗർഹോളെയിൽ എത്തിയാൽ പിന്നെ അതിനെ നിരീക്ഷിക്കാനുള്ള നടപടികൾ തുടരുമെന്നും കർണാടക പിസിസിഎഫ് വ്യക്തമാക്കി.

അതേസമയം, കാട്ടാനയുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായ പനച്ചിയിൽ അജീഷിന്റെ സംസ്കാരം ഇന്ന് നടക്കും. വൈകിട്ട് മൂന്ന് മണിക്ക് പടമല അൽഫോൻസാ ദേവാലയ സെമിത്തേരിയിലാണ് മൃതദേഹം സംസ്കാരിക്കുക. ഇന്നലെ രാത്രി എട്ടരയോടെ പോസ്റ്റ്മോർട്ടം നടപടികൾ പൂര്‍ത്തിയാക്കിയിരുന്നു. ശേഷം 10 മണിയോടെ മൃതദേഹം വീട്ടിൽ എത്തിച്ചു. ഇന്ന് 2 മണിവരെ വീട്ടിൽ പൊതുദർശനം ഉണ്ടാകും.