ത്രികോണ പ്രണയം ഒടുവിൽ കൊലപാതകത്തിലെത്തി ; സ്റ്റാർ ഹോട്ടലിൽ ബിസിനസുകാരൻ കൊല്ലപ്പെട്ട കേസിൽ യുവതിയും കാമുകനും പിടിയിൽ

കാംബ്ലെയുടെ കൈയിൽ അഞ്ജലിയുമൊത്തുള്ള സ്വകാര്യ ചിത്രങ്ങളുടെ ശേഖരമുണ്ടായിരുന്നു. ചിത്രങ്ങൾ ഉപയോ​ഗിച്ച് കാംബ്ലെ ബ്ലാക്ക് മെയിൽ ചെയ്യുമോ എന്ന ഭയമാണ് കൊലക്ക് കാരണം.

0
151

ഗുവഹാത്തി: പൂനെ സ്വദേശിയായ ബിസിനസുകാരനെ ഗുവഹാത്തിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കൊല്‍ക്കത്ത സ്വദേശികളായ കമിതാക്കള്‍ അറസ്റ്റില്‍. സന്ദീപ് കുമാർ കാംബ്ലെ (44) എന്നയാളെയാണ് ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പ്രതികളായ അഞ്ജലി ഷാ (25), കാമുകൻ ബികാഷ് കുമാർ ഷാ (23) എന്നിവരാണ് പിടിയിലായത്. ഗുവാഹത്തി വിമാനത്താവളത്തിനടുത്തുള്ള അസാരയിലെ ഹോട്ടലിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൃത്യം നടത്തിയതിന് ശേഷം രാത്രിയിൽ കൊൽക്കത്തയിലേക്ക് വിമാനം കയറുന്നതിന് തൊട്ടുമുമ്പാണ് അറസ്റ്റ്.

ബംഗാൾ സ്വദേശികളായ അഞ്ജലി ഷായും കാമുകന്‍ ബികാഷ് ഷായും ചേര്‍ന്ന് അഞ്ജലിയുടെ മുന്‍ പങ്കാളിയായ സന്ദീപ് കാംബ്ലിയെ കൊലപ്പെടുത്തിയത്. സന്ദീപിന്റെ ഫോണിലുണ്ടായിരുന്ന അഞ്ജലിയുമൊത്തുള്ള സ്വകാര്യ ചിത്രങ്ങള്‍ വീണ്ടെടുക്കാന്‍ വേണ്ടിയായിരുന്നു കൊലപാതകമെന്ന് പൊലീസ് പറയുന്നു.കൊലനടത്തി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ മണിക്കൂറുകള്‍ക്കുള്ളിലാണ് അസം പൊലീസ് വലയിലാക്കിയത്.

പൂനെ സ്വദേശിയായ കാർ ഡീലറാണ് കാംബ്ലെ. കൊൽക്കത്ത വിമാനത്താവളത്തിലെ ഒരു റെസ്റ്റോറൻ്റിൽ ജോലി ചെയ്തിരുന്ന അഞ്ജലി കഴിഞ്ഞ വർഷം വിമാനത്താവളത്തിൽ വച്ചാണ് കാംബ്ലെയുമായി സൗഹൃദത്തിലാകുന്നത്. അതേസമയം. അഞ്ജലിക്ക് ബികാഷുമായി നേരത്തെ തന്നെ ബന്ധമുണ്ടായിരുന്നു. അഞ്ജലിയെ വിവാഹത്തിനായി ബികാഷ് നിർബന്ധിച്ചു. എന്നാൽ, കാംബ്ലെയുടെ കൈയിൽ അഞ്ജലിയുമൊത്തുള്ള സ്വകാര്യ ചിത്രങ്ങളുടെ ശേഖരമുണ്ടായിരുന്നു. ചിത്രങ്ങൾ ഉപയോ​ഗിച്ച് കാംബ്ലെ ബ്ലാക്ക് മെയിൽ ചെയ്യുമോ എന്ന ഭയമാണ് കൊലക്ക് കാരണം.

ചിത്രങ്ങളടങ്ങിയ ഫോൺ കൈക്കലാക്കാൻ വേണ്ടി കൊല്‍ക്കത്ത വിമാനത്താവളത്തില്‍ വച്ച് നേരില്‍ കാണണമെന്ന് കാംബ്ലെയെ അഞ്ജലി അറിയിച്ചു. എന്നാല്‍ ഗുവാഹത്തിയിലേക്ക് വരാന്‍ കാംബ്ലെ ആവശ്യപ്പെട്ടതനുസരിച്ച് ബികേഷിനെ കൂട്ടി അഞ്ജലി ഗുവാഹത്തിയിലേക്ക് പോയി. കാംബ്ലെയും അഞ്ജലിയും ചേര്‍ന്ന് നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ മുറിയെടുത്തു. കാംബ്ലെ അറിയാതെ ഇതേ ഹോട്ടലില്‍ ബികേഷും മുറിയെടുത്തു.തിങ്കളാഴ്ച, കാംബ്ലെയും അഞ്ജലിയുമുള്ള മുറിയിലേക്ക് ബികേഷ് വരുകയും ഇരുവരും ചേര്‍ന്ന് സന്ദീപിനെ ആക്രമിക്കുകയുമായിരുന്നു. തുടര്‍ന്ന് ചിത്രങ്ങളടങ്ങിയ ഫോണുമായി ഇരുവരും കടന്നുകളഞ്ഞു.

ഹോട്ടൽ ജീവനക്കാരാണ് കാംബ്ലെയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ പൊലീസിൽ വിവരമിയിക്കുകയായിരുന്നു. ഹോട്ടൽ രജിസ്റ്റർ, സിസിടിവി ദൃശ്യങ്ങൾ, എയർപോർട്ട് യാത്രക്കാരുടെ പട്ടിക എന്നിവ പരിശോധിച്ച് രാത്രി 9:15ന് കൊൽക്കത്തയിലേക്കുള്ള വിമാനത്തിൽ കയറുന്നതിന് മുമ്പ് അഞ്ജലിയെയും ബികാഷിനെയും പോലീസ് അറസ്റ്റ് ചെയ്തു.