ചികിത്സ തേടിയെത്തിയ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം ; മാനസികാരോഗ്യ വിദഗ്ദന് തടവും പിഴയും വിധിച്ച് കോടതി

ഒരു വര്‍ഷം കഠിന തടവിനും ഇരുപതിനായിരം രൂപ പിഴയടക്കാനുമാണ് കോടതി വിധി. പിഴ അടച്ചില്ലെങ്കില്‍ രണ്ടുമാസം കൂടി തടവ് അനുഭവിക്കണം.

0
128

കൽപ്പറ്റ: ചികിത്സ തേടിയെത്തിയ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ മാനസികാരോഗ്യ വിദഗ്ദന് തടവും പിഴയും വിധിച്ച് കോടതി. കല്‍പ്പറ്റ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് പി. നിജേഷ്‌ കുമാര്‍ ആണ് ശിക്ഷ വിധിച്ചത്. സര്‍ക്കാര്‍ മാനസികാരോഗ്യ വിദഗ്ദനായ എറണാകുളം മൂവാറ്റുപുഴ കല്ലൂര്‍ക്കാട് പേപ്പതിയില്‍ ഡോ. ജോസ്റ്റിന്‍ ഫ്രാന്‍സിസിനെയാണ് കോടതി ശിക്ഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അനീഷ് ജോസഫ് ആണ് ഹാജരായത്.

2020 ഒക്ടോബര്‍ 23നായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. ജില്ലാ മാനസികാരോഗ്യ പരിപാടിയുടെയും വിമുക്തി പദ്ധതിയുടെയും നോഡല്‍ ഓഫീസറായിരുന്ന ജോസ്റ്റിന്‍ ഫ്രാന്‍സിസ് കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡിലെ ക്ലിനിക്കില്‍ വച്ച് പതിനെട്ടുകാരിയായ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്.

ഒരു വര്‍ഷം കഠിന തടവിനും ഇരുപതിനായിരം രൂപ പിഴയടക്കാനുമാണ് കോടതി വിധി. പിഴ അടച്ചില്ലെങ്കില്‍ രണ്ടുമാസം കൂടി തടവ് അനുഭവിക്കണം. പിഴ സംഖ്യയില്‍ നിന്ന് പതിനയ്യായിരം രൂപ പെണ്‍കുട്ടിക്ക് നല്‍കാനും കോടതി ഉത്തരവിട്ടു. ഐ.പി.സി (354എ) (1) പ്രകാരം ഒരുവര്‍ഷം കഠിനതടവും പതിനായിരം രൂപ പിഴയും ഐ.പി.സി (354) പ്രകാരം ഒരുവര്‍ഷം തടവും പതിനായിരം രൂപ പിഴയുമാണ് വിധിച്ചതെങ്കിലും ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി.