ഷഹാനയുടെ ആത്മഹത്യ; ഒരു മാസമായി ഒളിവിലായിരുന്ന ഭർത്താവും മാതാപിതാക്കളും അറസ്റ്റിൽ

ഷഹാനയുടെ ഭർത്താവ് നൗഫൽ, ഭർത്താവിൻ്റെ അച്ഛൻ സജിം, ഭർതൃ മാതാവ് സുനിത എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്

0
133

തിരുവനന്തപുരം: തിരുവല്ലത്ത് ഭർതൃ വീട്ടിലെ പീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒരു മാസത്തിന് ശേഷം ഭർത്താവും മാതാപിതാക്കളും അറസ്റ്റിൽ. ഷഹാനയുടെ ഭർത്താവ് നൗഫൽ, ഭർത്താവിൻ്റെ അച്ഛൻ സജിം, ഭർതൃ മാതാവ് സുനിത എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾ ഒരു മാസമായി ഒളിവിലായിരുന്നു. ഷഹാനയുടെ കുടുംബത്തിന്‍റെ പരാതിയിൽ തിരുവല്ലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഷഹാനയെ ആശുപത്രിയിൽ വെച്ച് വരെ ഭർതൃമാതാവ് മർദ്ദിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടിരുന്നു.

2020ലായിരുന്നു നൗഫൽ-ഷഹാന ദമ്പതികളുടെ വിവാഹം നടക്കുന്നത്. വീട്ടുകാരുടെ സമ്മതത്തോടെയാണ് വിവാഹം നടന്നത്. എന്നാൽ പിന്നീട് ഷഹാനയുടെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി പോരെന്ന് പറഞ്ഞ് നൗഫലിന്റെ ഉമ്മ അടക്കമുള്ള ബന്ധുക്കൾ നിരന്തരം പരിഹസിക്കുകയായിരുന്നുവെന്ന് ഷഹാനയുടെ ബന്ധുക്കൾ പറയുന്നു. പരിഹാസം പിന്നെ പീഡനമായി മാറി. നൗഫൽ ഇത് തടഞ്ഞില്ലെന്നും ഷഹാനയുടെ കുടുംബം ആരോപിക്കുന്നു. ഇതിനിടെ നൗഫലിന്‍റെ ചികിത്സക്കായി പോയ സമയത്ത് ഷഹാനയെ ആശുപത്രിയിൽ വെച്ച് നൗഫലിന്റെ ഉമ്മ മർദിച്ചതായി കുടുംബം പറഞ്ഞിരുന്നു. ഇതോടെയാണ് ഷഹാന സ്വന്തം വീട്ടിലേക്ക് താമസം മാറ്റുന്നത്.

ഇതിനു ശേഷം ഷഹാനയുടെ വീട്ടിലെത്തിയ നൗഫൽ വീട്ടിൽ നടക്കുന്ന സഹോദരന്റെ മകന്റെ പിറന്നാള്‍ ചടങ്ങിലേക്ക് വരാൻ ഷഹാനയെ നിർബന്ധിച്ചെങ്കിലും അവർ അതിന്കൂട്ടാക്കിയില്ല. തുടർന്ന് ഒന്നര വയസുള്ള മകനുമായി നൗഫൽ വീട്ടിലേക്ക് പോയി. പിന്നാലെയാണ് മുറിയിൽ കയറി വാതിലടച്ച ഷഹാന ആത്മഹത്യ ചെയ്തത്.