മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് വേണം: കേരളം വീണ്ടും സുപ്രീം കോടതിയിലേക്ക്

അണക്കെട്ടിന്റെ സുരക്ഷയെ കുറിച്ച് അന്താരാഷ്ട്ര സമിതിയുടെ മേൽനോട്ടത്തിൽ പഠനം നടത്തണം. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് തമിഴ്‌നാടിന്റെ ആവശ്യങ്ങളോട് കേരളത്തിന് എതിർപ്പില്ലെന്നും മന്ത്രി പറഞ്ഞു.

0
119

ന്യൂഡൽഹി: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് വേണമെന്ന ആവശ്യവുമായി വീണ്ടും സുപ്രീം കോടതിയെ സമീപിക്കാൻ തയ്യാറെടുത്ത് കേരളം. സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനാണ് ഇക്കാര്യം വ്യക്തമാക്കിയത്. തമിഴ്‌നാടിന് ജല ലഭ്യത ഉറപ്പാക്കിക്കൊണ്ട് പുതിയ ഡാം വരണമെന്നാണ് ആവശ്യം. അണക്കെട്ടിന്റെ സുരക്ഷയെ കുറിച്ചുള്ള കേരളത്തിന്റെ ആശങ്കയും പരിഗണിക്കപ്പെടണം.

അണക്കെട്ടിന്റെ സുരക്ഷയെ കുറിച്ച് അന്താരാഷ്ട്ര സമിതിയുടെ മേൽനോട്ടത്തിൽ പഠനം നടത്തണം. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് തമിഴ്‌നാടിന്റെ ആവശ്യങ്ങളോട് കേരളത്തിന് എതിർപ്പില്ലെന്നും മന്ത്രി പറഞ്ഞു.

മുല്ലപെരിയാർ ഡാം സുരക്ഷ സംബന്ധിച്ച് തമിഴ്‌നാട് പഠനം നടത്തുമെന്ന് കഴിഞ്ഞ വർഷം മേൽനോട്ട സമിതി അറിയിച്ചിരുന്നു. സുപ്രീം കോടതിയിൽ സമർപ്പിച്ച തൽസ്ഥിതി റിപ്പോർട്ടിലാണ് മുല്ലപ്പെരിയാർ ഡാം മേൽനോട്ട സമിതി ഇക്കാര്യം അറിയിച്ചത്. ഡാമിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് സ്വതന്ത്ര പഠനത്തിന് സുപ്രീം കോടതി നിർദേശിച്ചിരിക്കെ, ഇതിനുള്ള നടപടികൾ തമിഴ്നാട് സ്വീകരിക്കുമെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

ഡാമിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് ഇരു സംസ്ഥാനങ്ങളും തമ്മിൽ കൂടിയാലോചനകൾ നടത്തി ധാരണയിലെത്തിയാൽ പരിശോധനയുമായി തമിഴ്നാട് മുന്നോട്ട് പോകുമെന്നാണ് റിപ്പോർട്ടിൽ പറഞ്ഞത്. കേരളത്തിലെ പ്രളയ സാഹചര്യം കണക്കിലെടുത്ത് മുല്ലപ്പെരിയാർ ഡാം തുറക്കുന്നതു സംബന്ധിച്ച വിവരം മുൻകൂർ അറിയിക്കുന്ന കാര്യത്തിൽ സാങ്കേതിക തടസ്സങ്ങളുണ്ടെന്നും റിപ്പോർട്ടിൽ പരാമർശമുണ്ടായിരുന്നു. ഇതിനു താൽക്കാലിക പരിഹാരം കാണാനാണ് നിലവിൽ തീരുമാനമെന്നും റിപ്പോർട്ടിൽ പറയുന്നു.