പൂട്ടിക്കിടന്ന കടമുറിയിൽ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി ; ‘ദൃശ്യം’ മോഡൽ സംഭവം വടകരയിൽ

ഒരു വർഷത്തിൽ അധികമായി അടഞ്ഞുകിടന്നിരുന്ന കടമുറിയിലാണ് തലയോട്ടി കണ്ടെത്തിയത്.

0
83

കോഴിക്കോട്: വടകര കുഞ്ഞിപ്പള്ളിയിൽ അടച്ചിട്ട കടമുറിയിൽ നിന്ന് തലയോട്ടി കണ്ടെത്തി. ദേശീയ പാത നിർമ്മാണത്തിനായ് കെട്ടിടംപൊളിച്ചു മാറ്റുന്നതിനിടയിലാണ് തൊഴിലാളികൾ തലയോട്ടി കണ്ടെത്തിയത്. പ്ലാസ്റ്റിക് മാലിന്യത്തിനൊപ്പമായിരുന്നു തലയോട്ടി ഉണ്ടായിരുന്നത്. ചോമ്പാല പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. തലയോട്ടിക്ക് ആറു മാസം പഴക്കം ഉണ്ടെന്നാണ് പ്രാഥമിക വിവരം.

ഇന്ന് രാവിലെയോടെയാണ് സംഭവം നടക്കുന്നത്. ഒരു വർഷത്തിൽ അധികമായി അടഞ്ഞുകിടന്നിരുന്ന കടമുറിയിലാണ് തലയോട്ടി കണ്ടെത്തിയത്. ദേശീയ പാത നിർണനത്തിനായി ഏറ്റെടുത്ത കെട്ടിടമാണിത്. തൊഴിലാളികൾ കെട്ടിടം പൊളിച്ചു മാറ്റുന്നതിനിടയാണ് പ്ലാസ്റ്റിക് കൂടുകൾക്കിടയിൽ തലയോട്ടി കണ്ടെത്തിയത്. കടമുറിയുടെ ഷട്ടറുകൾ താഴ്ത്തിയ നിലയിലായിരുന്നു. അതിനാൽ തന്നെ ഒരു വർഷമായി ആരും തന്നെ കെട്ടിടത്തിലേക്കോ പരിസര പ്രദേശത്തോ വരുമായിരുന്നില്ല. നാട്ടുകാർ ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

ചോമ്പാല പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കെട്ടിടത്തിന് മറ്റൊരു വാതിൽ ഉണ്ടെന്നതും ദുരൂഹത വർദ്ധിപ്പിക്കുന്നു. ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി. ശാസ്ത്രീയ തെളിവുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ദൃശ്യം’ മോഡൽ കൊലപാതകമാണോ എന്ന സംശയത്തിലാണ് നാട്ടുകാർ.