കൂടത്തായി കേസ്: ‘തെളിവില്ല, കുറ്റവിമുക്തയാക്കണം’, ജോളി സുപ്രീംകോടതിയിൽ, കേസ് ഇന്ന് പരിഗണിക്കും

കൂടത്തായി പൊന്നാമറ്റം തറവാട്ടിൽ 2002 മുതൽ 2016 വരെയുള്ള കാലയളവിൽ നടന്ന മരണങ്ങൾ കൊലപാതകമാണെന്ന് തിരിച്ചറിയുന്നത് വളരെ വൈകിയാണ്. ജോളിയുടെ ഭർത്താവ് റോയിയുടെ സഹോദരങ്ങൾ നൽകിയ പരാതിയിലാണ് സംഭവത്തിൻ്റെ ചുരുളഴിയുന്നത്.

0
86

ന്യൂഡൽഹി: കോഴിക്കോട് കൂടത്തായി കൊലപാതക പരമ്പരയിൽ തനിക്കെതിരെ തെളിവുകളില്ലെന്ന ജോളി ജോസഫിൻ്റെ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ എം എം സുന്ദരേഷ്, എസ് വി എൻ ഭാട്ടി എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിക്കുക. ബന്ധുക്കളായ ആറ് പേരെ കൊലപ്പെടത്തിയെന്ന കേസിലെ മുഖ്യപ്രതിയാണ് ജോളി. കേസിൽ തെളിവില്ലെന്നാണ് ജോളിയുടെ മുഖ്യവാദം. വിചാരണ നിർത്തിവെക്കണമെന്നും ഹർജിയിൽ ആവശ്യമുന്നയിച്ചിട്ടുണ്ട്.

ജോളിയുടെ ഭർതൃമാതാവ് അന്നമ്മ തോമസ് ഉൾപ്പെടെ ഭർത്താവിന്റെ കുടുംബത്തിലെ ആറ് പേരാണ് ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ടത്. 2019-ലാണ് കേരളത്തെ നടുക്കിയ കൊലപാതകങ്ങളുടെ വിവരം പുറത്തറിഞ്ഞത്. കൂടത്തായി പൊന്നാമറ്റം തറവാട്ടിൽ 2002 മുതൽ 2016 വരെയുള്ള കാലയളവിൽ നടന്ന മരണങ്ങൾ കൊലപാതകമാണെന്ന് തിരിച്ചറിയുന്നത് വളരെ വൈകിയാണ്. ജോളിയുടെ ഭർത്താവ് റോയിയുടെ സഹോദരങ്ങൾ നൽകിയ പരാതിയിലാണ് സംഭവത്തിൻ്റെ ചുരുളഴിയുന്നത്.

റിട്ട. അധ്യാപികയായ അന്നമ്മ തോമസിന്റെ മരണം ആയിരുന്നു കൊലപാതക പരമ്പരയിൽ ആദ്യത്തേത്. ആട്ടിൻ സൂപ്പ് കഴിച്ചതിന് പിന്നാലെ അന്നമ്മ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. പിന്നീട് അന്നമ്മയുടെ ഭർത്താവ് ടോം തോമസും മകൻ റോയ് തോമസും സമാന സാഹചര്യത്തിൽ മരിച്ചു.

പിന്നാലെ അന്നമ്മയുടെ സഹോദരൻ എം എസ് മാത്യു, ടോം തോമസിന്റെ സഹോദരന്റെ മകൻ ഷാജുവിന്റെ ഒരു വയസ്സുള്ള മകൾ ആൽഫൈൻ, ഷാജുവിന്റെ ഭാര്യ ഫിലി എന്നിവരും മരിച്ചു. ആറു മരണങ്ങളിലും ദുരൂഹതയുണ്ടെന്ന സ്പെഷ്യൽ ബ്രാഞ്ച് സബ് ഇൻസ്പെക്ടർ ജീവൻ ജോർജിന്റെ റിപ്പോർട്ട് വഴിത്തിരിവായി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആറു മരണങ്ങളും കൊലപാതകമെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.