കേരളത്തിൽ കണ്ടെത്തിയത് ലോകത്ത് ഏറ്റവും കൂടുതൽ പടരുന്ന കൊവിഡ് വകഭേദം; ജെ എൻ 1 അപകടകാരിയെന്ന് മുന്നറിയിപ്പ്

ആരോഗ്യ വകുപ്പിന്റെ കണക്ക് പ്രകാരം 1324 പേർ കൊവിഡ് ബാധിച്ച് ഇപ്പോൾ ചികിത്സയിലുണ്ട്. വ്യാപന ശേഷി കൂടുതലായ ജെ എൻ 1 പരിശോധനയിൽ കണ്ടെത്തിയ സാഹചര്യത്തിൽ കേരളം ജാഗ്രത കടുപ്പിക്കണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്.

0
125

തിരുവനന്തപുരം: കേരളത്തില്‍ ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ലോകത്ത് നിലവിൽ കൂടുതൽ പടരുന്ന കൊവിഡ് വകഭേദമായ ഒമിക്രോണ്‍ ജെ എൻ 1. വ്യാപനശേഷി കൂടുതലായ ഈ വകഭേദത്തിന് ആർജിത പ്രതിരോധശേഷി മറികടക്കാനാകുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ഇപ്പോൾ പാശ്ചാത്യ രാജ്യങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകളിൽ ഏറിയ പങ്കും ജെ എൻ 1 വകഭേദം ആണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതിനിടെയാണ് സംസഥാനത്തും ഈ വകഭേദം കണ്ടെത്തിയിട്ടുള്ളത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള സാമ്പിളുകളുടെ ഫലം വരുന്നതേയുള്ളൂ. വാക്സിനിലൂടെയോ, ഒരിക്കൽ രോഗം വന്നതിൽ നിന്ന് ആർജ്ജിച്ചെടുത്ത പ്രതിരോധശേഷിയെ ജെ എൻ1 മറികടക്കുന്നുവെന്നാണ് ഏറ്റവും ഒടുവിലത്തെ പഠനങ്ങൾ തെളിയിക്കുന്നത്. നവംബർ മുതൽ കേരളത്തിൽ കൊവിഡ് കേസുകൾ ഉയരുന്നുണ്ട്.

ഐ എം എയുടെ കണക്കുകൾ പ്രകാരം നവംബറിൽ ഇൻഫ്ലുവൻസ വൈറസ് ബാധ സംശയിച്ച് ടെസ്റ്റ് ചെയ്ത് ഫ്ലൂ നെഗറ്റീവായവരിൽ നടത്തിയ കൊവിഡ് പരിശോധനയിൽ ഏഴ് ശതമാനം പേർക്കാണ് കൊവിഡ് കണ്ടെത്തിയത്.

ആരോഗ്യ വകുപ്പിന്റെ കണക്ക് പ്രകാരം 1324 പേർ കൊവിഡ് ബാധിച്ച് ഇപ്പോൾ ചികിത്സയിലുണ്ട്. സംസ്ഥാനത്തെ സാഹചര്യം നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്നാണ് ആരോഗ്യവകുപ്പ് വിശദീകരിക്കുന്നത്. വ്യാപന ശേഷി കൂടുതലായ ജെ എൻ 1 പരിശോധനയിൽ കണ്ടെത്തിയ സാഹചര്യത്തിൽ കേരളം ജാഗ്രത കടുപ്പിക്കണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്.