അരീക്കോട്ടെ മർദ്ദനകഥ പച്ചക്കള്ളം; സദസ് അലങ്കോലമാക്കാൻ ശ്രമിച്ചത് മീഡിയ വൺ റിപ്പോർട്ടറുടെ ഒത്താശയോടെ

മലപ്പുറത്തിനാകെ പൊതുശല്യമായി മാറിയ ഒരു മുസ്ലിം ലീഗുകാരനാണ് പരാതി കൗണ്ടറിൽ കയറി അതിക്രമം നടത്തിയത്.

0
24541

മലപ്പുറം: നവകേരള സദസിന്റെ ഭാഗമായി ഏറനാട് മണ്ഡലത്തിൽ അരീക്കോട് നടന്ന പരിപാടി അലങ്കോലമാക്കാൻ ശ്രമിച്ചത് മീഡിയ വൺ റിപ്പോർട്ടറുടെ ഒത്താശയോടെ. മലപ്പുറത്തിനാകെ പൊതുശല്യമായി മാറിയ ഒരു മുസ്ലിംലീഗുകാരനാണ് പരാതി കൗണ്ടറിൽ കയറി അതിക്രമം നടത്തിയത്. മാധ്യമ പ്രവർത്തകൻ എന്ന മട്ടിൽ ആൾമാറാട്ടം നടത്തിയായിരുന്നു വിദ്വാന്റെ അഭ്യാസം അത്രയും. മാധ്യമ പ്രവർത്തകൻ ആണെന്നും നിലവിലെ പരാതിയുടെ മുഴുവൻ പട്ടികയും വേണമെന്നും പറഞ്ഞ് വനിതാ ജീവനക്കാരോട് ഇയാൾ ഭീഷണി സ്വരത്തിൽ ആവശ്യപ്പെട്ടു. പരാതി സോർട്ട് ചെയ്യുകയാണെന്നും വൈകിട്ട് ഓഫീസിൽ റിപ്പോർട്ട് ചെയ്ത ശേഷം നൽകാമെന്നും വനിതാ ജീവനക്കാർ പറഞ്ഞപ്പോൾ പരാതി പട്ടിക നൽകാൻ ജീവനക്കാർ തയ്യാറാകുന്നില്ല എന്ന് പറഞ്ഞ് കുത്തിത്തിരിപ്പുകാരനായ മീഡിയ വൺ റിപ്പോർട്ടറും രംഗത്തെത്തി.

ഇതിനിടയിലാണ് ഇല്ലാത്ത ലൈവ് വ്യൂ, ഐ ഫോൺ എന്നൊക്കെ പറഞ്ഞ് മീഡിയ വൺ റിപ്പോർട്ടർ വ്യാജ വാർത്ത കൊടുത്തത്. ആൾക്കാർ ആരുമില്ലെന്നും കസേരകൾ ഒഴിഞ്ഞുകിടക്കുന്നു എന്നുമായിരുന്നു വാർത്ത. ഇത് ജനങ്ങൾ ചോദ്യം ചെയ്തതിനെയാണ് അക്രമം എന്ന പേരിൽ വ്യാജ വാർത്ത അടിച്ചുവിടുന്നത്.

നവ കേരള സദസിന് രണ്ട് ദിവസം മുമ്പേ പന്തലും കസേരയും കൊണ്ടുവരുന്നതിനെ പറ്റി ഇല്ലാക്കഥകൾ ഉണ്ടാക്കി ബോധപൂർവം കുഴപ്പം ഉണ്ടാക്കി മുതലെടുപ്പ് നടത്താൻ നിസാർ ശ്രമിച്ചിരുന്നു. പരാതി നൽകാനെന്ന വ്യാജേനായാണ് ഇയാൾ അരീക്കോട് വന്നത്. കൊണ്ടോട്ടിയിൽ നവ കേരള സദസ് ഉണ്ടായിട്ടും ആ മണ്ഡലത്തിൽ പരാതി നൽകാതെ അരീക്കോട്ട് വന്നത് കുത്തിത്തിരിപ്പിന്റെ ഭാഗമായിട്ടായിരുന്നു. കെട്ടിട നികുതി സംബന്ധിച്ചായിരുന്നു വ്യാജ മാധ്യമ പ്രവർത്തകന്റെ പരാതി. മുസ്ലിംലീഗിന് സ്വാധീനമുള്ള ഇടമായിട്ടും വ്യാജ മാധ്യമ പ്രവർത്തകൻ സ്വന്തം എംഎൽഎ പി കെ ബഷീറിന് ഇതുവരെ പരാതി കൊടുത്തിട്ടുമില്ല.

ഇതിനിടയിലാണ് പഴയ ‘ഐസക്ക് അഭ്യാസവുമായി’ കുത്തിത്തിരിപ്പുകാരൻ രംഗത്തുവന്നത്. ചുവപ്പ് കാവിയാക്കുന്ന അതേ അഭ്യാസമാണ് മലപ്പുറത്തെ മീഡിയ വൺ പുറത്തെടുത്തത്. ഇത് സ്ത്രീകൾ അടക്കം ചോദ്യം ചെയ്തതോടെ ചാനലിനെതിരെ അക്രമം എന്ന കള്ള വാർത്തയുമായി ചിലർ രംഗത്തുവന്നു. ഇല്ലാക്കഥകൾ പറഞ്ഞ് റിപ്പോർട്ട് ചെയ്യാൻ തുനിഞ്ഞപ്പോൾ അതും ജനങ്ങൾ ചോദ്യം ചെയ്തു.
അവിടെ ഉയർന്ന പ്രധാന ചോദ്യം ഇത് എന്ത് മാധ്യമ ധർമം എന്നായിരുന്നു. പിടിച്ചുനിൽക്കാൻ പറ്റില്ലെന്ന് വന്നതോടെ പുറത്തേക്കോടി അക്രമ കഥ മെനയുകയായിരുന്നു. മീഡിയ വണ്ണിൽ മാത്രമാണ് ഈ അക്രമ കഥ വാർത്തയായി വന്നത് എന്നതാണ് വലിയ തമാശയും.