ഉദ്‌ഘാടനത്തിനൊരുങ്ങി ഗുരുവായൂർ റെയിൽവേ മേൽപ്പാലം; 14 ന് തുറന്നുകൊടുക്കും

മേൽപ്പാലം നിർമ്മിച്ച തൊഴിലാളികൾക്ക് നവംബർ 13ന് വൈകിട്ട് ഗുരുവായൂർ ടൗൺ ഹാളിൽ പ്രത്യേകം വിരുന്ന്.

0
9454

ഗുരുവായൂർ: ഗതാഗതകുരുക്കുകൾക്കും യാത്രാതടസത്തിനും ഇനി വിട. ഗുരുവായൂർ മേൽപ്പാലം ഉദ്‌ഘാടനത്തിന് സജ്ജമായി. മേൽപ്പാലത്തിന്റെ അവസാനഘട്ട മിനുക്കുപണികൾ അതിവേഗം നടന്നുവരികയാണ്. ഈ മാസം 14 ന് മേൽപ്പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കും. ഉദ്ഘടന ചടങ്ങുകൾ ജനകീയ പങ്കാളിത്തത്തോടെ കെങ്കേമമാക്കാൻ തയ്യാറെടുപ്പുകൾ തുടങ്ങി.

ഉദ്ഘാടനത്തിന്റെ തലേദിവസം പൊതുജനങ്ങൾക്ക് പാലത്തിലൂടെ നടന്ന് കാണനുള്ളഅവസരമുണ്ടാകും. ഉദ്ഘാടന ദിവസം നാടുമുറിക്കലിനു ശേഷം പൊതുഗതാഗത സംവിധാനത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കെഎസ്ആർടിസി ബസിൽ പാലത്തിലൂടെ ആദ്യ യാത്ര നടത്തും. ബസിൽ പൊതു ജനങ്ങൾക്ക് സഞ്ചരിക്കാനുള്ള സൗകര്യം ഏർപ്പെടുത്തും. മേൽപ്പാല ഉദ്ഘാടനത്തിൽ ​പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്, റെയിൽവേ മന്ത്രി വി അബ്ദുറഹ്മാൻ, ജില്ലയിലെ മന്ത്രിമാർ, ടി എൻ പ്രതാപൻ എംപി, രാഷ്ട്രീയ പാർട്ടി നേതാക്കൾ എംഎൽഎമാർ എന്നിവർ പങ്കെടുക്കും.
മേൽപ്പാലത്തിന്റെ ഉദ്ഘാടനം സംബന്ധിച്ച ഒരുക്കങ്ങൾ പൂർത്തീകരിച്ച് വരുന്നതായി ഉദ്യോഗസ്ഥരും കരാർ കമ്പനിയും യോഗത്തെ അറിയിച്ചു. എൻ കെ അക്ബർ എംഎൽഎ മേൽപ്പാല നിർമാണത്തിൽ സഹകരിച്ച എല്ലാ വകുപ്പുകൾക്കും ഗുരുവായൂർ പൗരാവലിയുടെ നന്ദി അറിയിച്ചു.
കൂട്ടായ്മയുടെ ഫലമായാണ് കിഫ്ബി പദ്ധതിയിൽ പൂർത്തീകരിക്കുന്ന ആദ്യ ഉരുക്കുപാലമായി ഗുരുവായൂർ മേൽപ്പാലം മാറിയതെന്ന് എംഎൽഎ പറഞ്ഞു. മേൽപ്പാലം നിർമ്മിച്ച തൊഴിലാളികൾക്ക് നവംബർ 13ന് വൈകിട്ട് ഗുരുവായൂർ ടൗൺ ഹാളിൽ പ്രത്യേകം വിരുന്ന് നൽകാനും യോ​ഗം തീരുമാനിച്ചു.

മേൽപ്പാലനിർമ്മാണത്തിന് സമാനമായ രീതിയിൽ ​ഗുരുവായൂർ തിരുവെങ്കിടം അടിപ്പാത യാഥാർത്ഥ്യമാക്കാനും തീരുമാനിച്ചു. ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ്, ഗുരുവായൂർ എ സി പി കെ ജി സുരേഷ്, ചാവക്കാട് തഹസിൽദാർ ടി കെ ഷാജി, ആർബിഡിസി കെ എ കെ എഞ്ജിനീയർ പി കെ അഷിദ്, റൈറ്റ്സ് ഉദ്യോഗസ്ഥർ, കരാർ കമ്പനി ഉദ്യോഗസ്ഥർ, നഗരസഭാ ഉദ്യോഗസ്ഥർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

English Summary: Guruvayur railway flyover is ready for inauguration