നാലുവയസുകാരിയെ എസ് ഐ പീഡനത്തിനിരയാക്കി; രാജസ്ഥാനിൽ സ്റ്റേഷനുമുന്നിൽ വൻപ്രതിഷേധം

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ ഭാഗമായി സുരക്ഷാ ചുമതലയിൽ ഉണ്ടായിരുന്ന എസ് ഐ പെൺകുട്ടിയുടെ വീട്ടിലെത്തിയശേഷം പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി.

0
85

ജയ്‌പൂർ: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ എസ് ഐ നാലുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിനുപിന്നാലെ രാജസ്ഥാനിൽ വൻപ്രതിഷേധം. ദൗസ ജില്ലയിലെ രാഹുവാസ് പൊലീസ് സ്റ്റേഷനിലെ എസ് ഐ ഭുപേന്ദ്ര സിംഗാണ് കുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തെതുടർന്ന് രാജസ്ഥാനിലെങ്ങും കടുത്ത പ്രതിഷേധം ഉയർന്നു. ശനിയാഴ്ച പുലർച്ചെ മുതൽ രാഹുവാസ് സ്റ്റേഷനുമുന്നിൽ നാട്ടുകാർ ആരംഭിച്ച ഉപരോധം തുടരുകയാണ്. സ്റ്റേഷനിൽ കയറിയ നാട്ടുകാർ എസ് ഐ ഭുപേന്ദ്ര സിങിനെ മർദിച്ചവശനാക്കി. സംഭവത്തിൽ വകുപ്പുതല അന്വേഷണം ആരംഭിച്ചു.

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ ഭാഗമായി സുരക്ഷാ ചുമതലയിൽ ഉണ്ടായിരുന്ന എസ് ഐ പെൺകുട്ടിയുടെ വീട്ടിലെത്തിയശേഷം പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. കുട്ടിയുടെ മാതാപിതാക്കളുടെയും അയൽവാസികളുടെയും പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പൂർത്തിയായാലുടൻ അറസ്റ്റ് അടക്കമുള്ള നാദായപടികൾക്ക് കടക്കുമെന്നും അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് ബജ് രംഗ് സിംഗ് പറഞ്ഞു. കുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്. കുട്ടിയുടെ വീട്ടിൽ അതിക്രമിച്ചുകടന്നത് എസ് ഐ ഭുപേന്ദ്ര സിംഗ്‌ ആണെന്ന് നാട്ടുകാർ തിരിച്ചറിഞ്ഞിട്ടുണ്ട്. തുടർനടപടി അതിവേഗം കൈക്കൊള്ളുമെന്നും എ എസ് പി വ്യക്തമാക്കി.

സംഭവം പുറത്തുവന്നതോടെ വലിയ പ്രതിഷേധമാണ് ദൗസയിലെങ്ങും. ശനിയാഴ്ച പുലർച്ചയോടെ പൊലീസ് സ്റ്റേഷനുമുന്നിൽ തടിച്ചുകൂടിയ നാട്ടുകാർ സ്റ്റേഷനുള്ളിലേക്ക് ഇരച്ചുകയറി. ഈ സമയം സ്റ്റേഷനിലുണ്ടായിരുന്ന എസ് ഐ ഭുപേന്ദ്ര സിങിനെ മർദിച്ച് അവശനാക്കി. തങ്ങൾക്ക് മുന്നിൽവെച്ച് എസ് ഐയെ അറസ്റ്റ് ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ നാട്ടുകാരുമായി ചർച്ച നടത്തുകയാണ്. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുന്നതിനാൽ വൻപൊലീസ് സന്നാഹവും ഇവിടെയുണ്ട്.