അമ്മയുടെ മുന്നിലിട്ട് മകനെ കുത്തിക്കൊന്നു; അയൽവാസി അറസ്റ്റിൽ

വാക്കുതർക്കത്തെതുടർന്നായിരുന്നു സംഘർഷം.

0
131

കോട്ടയം: മുണ്ടക്കയത്ത് വീട്ടുവളപ്പിൽ കാപ്പി കുരു പറിച്ചു കൊണ്ടിരുന്ന യുവാവിനെ അമ്മയുടെ മുന്നിലിട്ട് കുത്തി കൊന്നു. മുണ്ടക്കയം ഇഞ്ചിയാനി ആലുംമൂട്ടിൽ ജോസഫ് – ഫിലോമിന ദമ്പതികളുടെ മകൻ ജോയൽ ജോസഫ് (28) ആണു കുത്തേറ്റ് മരിച്ചത്. രാവിലെ എട്ടു മണിയോടു കൂടിയായിരുന്നു സംഭവം. അയൽവാസി ഓണക്കയം വീട്ടിൽ ബിജോയ് (40)നെ മുണ്ടക്കയം പൊലീസ് വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തു. മൃതദേഹം കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു.

ജോയലിന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്തു. സംസ്ക്കാരം ഞായറാഴ്ച ഇഞ്ചിയാനി പള്ളിയിൽ നടക്കും. യാതൊരു പ്രകോപനവും കൂടാതെ ജോയലിനെ വിജോയി കുത്തുകയായിരുന്നു. കുത്തിയ ശേഷം സ്വന്തം വീടിനുള്ളിൽ കയറി കതകടച്ച വിജോയിയെ പൊലീസ് എത്തി അറസ്റ്റു ചെയ്തു കൊണ്ടുപോവുകയായിരുന്നു. ജോയലിനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജോബിൻ ഏക സഹോദരനാണ്.