ഐസ്‍ലാന്റിൽ അഗ്നിപർവത സ്ഫോടനസാധ്യത; അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

കഴിഞ്ഞ 14 മണിക്കൂറിനിടെ 800 ഭൂചലനങ്ങൾ.

0
414

റെയ്‌ക്‌ജാവിക്ക്: അഗ്നിപർവത സ്ഫോടന സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് പുറത്തുവന്നതോടെ ഐസ്‍ലാന്റിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഭരണകൂടം. കഴിഞ്ഞ പതിനാല് മണിക്കൂറിനിടെ 800 ഭൂചലനങ്ങളുണ്ടായതോടെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. വെള്ളിയാഴ്ചയാണ് ഐസ്‍ലാന്റിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അ​ഗ്നിപർവത സ്ഫോടനത്തിന് മുന്നോടിയായുണ്ടാകുന്ന സൂചനകൾക്ക് സമാനമാണ് ഭൂചലനം. അടിക്കടി ഇങ്ങനെ ഭൂചലനമുണ്ടായാൽ അഗ്നിപർവത സ്ഫോടനമുണ്ടായേക്കുമെന്നാണ് വി​ദ​ഗ്ധർ പറയുന്നത്. ദിവസങ്ങൾക്കുള്ളിൽ അത് സംഭവിച്ചേക്കാമെന്നും വിദ​ഗ്ധ‍ർ പറയുന്നു. ​ഗ്രിന്റാവിക്കിലും സമീപ പ്രദേശങ്ങളിലുമാണ് കഴിഞ്ഞ ദിവസം നിരന്തര ഭൂചലനം ഉണ്ടായത്.

തലസ്ഥാനമായ റെയ്‌ക്‌ജാവിക്കിൽ നിന്ന് 40 കിലോമീറ്റ‍ർ അകലെയാണ് രണ്ട് ശക്തമായ ഭൂചലനമുണ്ടായത്. ജനലുകൾ അടയുകയും പാത്രങ്ങൾ കൂട്ടിയിടിക്കുകയും ചെയ്തുവെന്നാണ് ജനങ്ങൾ പറയുന്നത്. ഏറ്റവും കൂടിയ തീവ്രത 5.2 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഭൂചലനത്തെതുടർന്ന് കേടുപാടുകൾ സംഭവിച്ചതിനാൽ ഗ്രിന്റിവിക്കിലേക്കുള്ള റോഡ് പൊലീസ് അടച്ചു.

വടക്കൻ യൂറോപ്പിലെ അറ്റ്‌ലാന്റിക് സമുദ്രത്തിലെ ദ്വീപ് രാജ്യമായ ഐസ്‍ലാന്റിൽ 33 സജീവ അഗ്നിപർവതങ്ങളാണുള്ളത്. വെള്ളിയാഴ്ച ഭൂചലനമുണ്ടായ പ്രദേശത്തിന്റെ മൂന്ന് കിലോമീറ്റർ ചുറ്റളവിൽ 4000ഓളം പേരാണ് കഴിയുന്നത്. സ്ഫോടനമുണ്ടായാൽ ആളുകളെ ഒഴിപ്പിക്കാനുള്ള പദ്ധതികൾക്ക് രൂപം നൽകി.

24000 ചെറു പ്രകമ്പനങ്ങളാണ് പെനിന്‍സുലയിൽ ഒക്ടോബ‍‌ർ മുതൽ ഉണ്ടായത്. 14 മണിക്കൂറിനിടെ 800 പ്രകമ്പനങ്ങളുണ്ടായി. 2021 മുതൽ മൂന്ന് അഗ്നിപർവത സ്ഫോടനങ്ങൾ ഐസ്‍ലാന്റിൽ ഉണ്ടായി. 2021 മാ‍ർച്ചിലും 2022 ആഗസ്തിലും 2023 ജൂലൈയിലുമാണ് സ്ഫോടനമുണ്ടായത്. ജനവാസ കേന്ദ്രങ്ങൾക്ക് ഏറെ അകലെയായിരുന്നു ഈ സ്ഫോടനങ്ങളുണ്ടായത്.