ഗൾഫ് – കേരള കപ്പൽ സർവീസ്; ഡിസംബറിൽ സർവീസ് ആരംഭിക്കാൻ നീക്കം

ഓരോ യാത്രക്കാരനും 10,000രൂപ മാത്രം ചിലവിൽ നാട്ടിലേക്കും തിരിച്ചും പോയിവരാൻ കപ്പൽ സർവീസ് യാഥാർഥ്യമായാൽ സാധിക്കുമെന്നാണ് വിലയിരുത്തൽ

0
947

കേന്ദ്രസർക്കാർ അനുമതി ലഭിച്ചാൽ ഈ വർഷം ഡിസംബറിൽ കേരളത്തിലേക്ക് ഗൾഫിൽ നിന്ന് കപ്പൽ സർവീസ് ആരംഭിക്കും. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഊർജിതമാക്കി. കൊച്ചി, ബേപ്പൂർ തുറമുഖങ്ങളിലേക്കായിരിക്കും ആദ്യസർവീസ്. സംസ്ഥാന സർക്കാറുമായി സഹകരിച്ച് ഷാർജ ഇന്ത്യൻ അസോസിയേഷനാണ് കപ്പൽ സർവീസിന് നേതൃത്വം നൽകുന്നത്. സീസൺ വേളയിലും മറ്റും നാട്ടിലേക്കുള്ള വിമാനനിരക്ക് കുത്തനെ ഉയരുന്ന സാഹചര്യത്തിൽ ബദൽ യാത്രാ സംവിധാനങ്ങൾ ഒരുക്കാനുള്ള സംസ്ഥാന സർക്കാർ ഇടപെടലാണ് കപ്പൽ സർവീസ്. കുറഞ്ഞ നിരക്കിൽ നാട്ടിലെത്തി മടങ്ങാൻ സൗകര്യപ്രദമായ കപ്പൽ സർവീസ് എന്ന ആശയം യാഥാർഥ്യമാക്കാൻ തിരക്കിട്ട നീക്കങ്ങളാണ് ആരംഭിച്ചിരിക്കുന്നത്.

യു.എ.ഇയിൽ നിന്ന് കേരളത്തിലേക്ക് യാത്രാ കപ്പൽ സർവീസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് മലബാർ ഡെവലപ്പ്‌മെൻറ് കൗൺസിൽ ഭാരവാഹികളുടെ നേതൃത്വത്തിൽ കേന്ദ്രമന്ത്രി വി. മുരളധീരനെയും സംസ്ഥാന സർക്കാറിനെയും സമീപിച്ചതായി ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.വൈ.എ റഹീം പറഞ്ഞു. കേരള മുഖ്യമന്ത്രി സാമ്പത്തിക സഹായമടക്കം വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാൽ കേന്ദ്രാനുമതി ലഭിച്ചാലേ സർവീസ് ആരംഭിക്കാനാവൂ. ഇക്കാര്യത്തിൽ അനുകൂല പ്രതികരണം വൈകില്ലെന്നാണ് സൂചന.

ഓരോ യാത്രക്കാരനും 10,000രൂപ മാത്രം ചിലവിൽ നാട്ടിലേക്കും തിരിച്ചും പോയിവരാൻ കപ്പൽ സർവീസ് യാഥാർഥ്യമായാൽ സാധിക്കുമെന്നാണ് വിലയിരുത്തൽ. 200കിലോ ഗ്രാം ലഗേജ് കൊണ്ടുപോകാൻ സൗകര്യമുണ്ടായിരിക്കും. മൂന്നു ദിവസത്തെ യാത്ര മികച്ച സൗകര്യങ്ങളുള്ള കപ്പലിൽ ഒരുക്കാനാകും. സ്‌കൂൾ അവധിക്കാലത്തും അല്ലാത്ത കാലങ്ങളിലും പ്രവാസികൾക്ക് ഉപകാരപ്പെടും. യു.എ.ഇക്കു പുറമെ മറ്റു ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്കും സർവീസ് ഉപകരിക്കും.