സൗദിയില്‍ ഇന്ന് മുതല്‍ മൃഗവേട്ടക്ക് അനുമതി

സെപ്തംബര്‍ ഒന്ന് മുതല്‍ അടുത്ത വര്‍ഷം ജനുവരി 31 വരെയാണ് നായാട്ടിന് അനുമതിയുണ്ടാകുക

0
191

റിയാദ് : സൗദിയില്‍ അനുവദിക്കപ്പെട്ട മേഖലകളില്‍ ഇന്ന് മുതല്‍ മൃഗവേട്ടക്ക് അനുമതി. അനിയന്ത്രിതമായ തോതില്‍ എണ്ണം വര്‍ധിക്കുന്ന തെരഞ്ഞെടുക്കപ്പെട്ട വിഭാഗങ്ങളില്‍പെട്ട മൃഗങ്ങളെയാണ് വേട്ടയാടാന്‍ അനുമതിയുണ്ടാകുക. വേട്ടക്കുപയോഗിക്കുന്ന ആയുധങ്ങള്‍ക്കും മന്ത്രാലയത്തിന്റെ അനുമതി ഉണ്ടായിരിക്കണം.

നാഷണല്‍ സെ്ന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫാണ് രാജ്യത്ത് വേട്ട സീസണ്‍ പ്രഖ്യാപിച്ചത്. സെപ്തംബര്‍ ഒന്ന് മുതല്‍ അടുത്ത വര്‍ഷം ജനുവരി 31 വരെയാണ് നായാട്ടിന് അനുമതിയുണ്ടാകുക. നായാട്ടിന് പോകുന്നവര്‍ അതോറിറ്റിയുടെ പ്രത്യേക അനുമതി നേടിയിരിക്കണം. ഫെട്രി പ്ലാറ്റ്‌ഫോം വഴിയാണ് ഇതിനായി അപേക്ഷ സമര്‍പ്പിക്കേണ്ടത്. അതോറിറ്റി തയ്യാറാക്കിരിക്കുന്ന പട്ടികയിലുള്‍പ്പെടുന്ന ജീവിവര്‍ഗങ്ങളെയാണ് വേട്ടയാടാന്‍ അനുമതിയുള്ളത്.

ലൈസന്‍സോട് കൂടിയ തോക്ക് കൈവശമുള്ളവര്‍, സൗദി ഫാല്‍ക്കണ്‍ ക്ലബ്ബില്‍ അംഗങ്ങളായിട്ടുള്ളവര്‍ എന്നിവര്‍ക്കാണ് പെര്‍മിറ്റ് അനുവദിക്കുക. നായാട്ട് നിരോധിച്ചിരിക്കുന്ന പ്രദേശങ്ങളില്‍ വേട്ടയാടല്‍, പൂര്‍ണ്ണമായും വേട്ടയാടല്‍ നിരോധിച്ചിരിക്കുന്ന ജീവിവര്‍ഗങ്ങള്‍, വംശനാശഭീഷണി നേരിടുന്ന ജീവിവര്‍ഗങ്ങള്‍ എന്നിവയെ വേട്ടയാടുന്നത് കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.