ശരീരത്തിൽ കയറി പിടിച്ചു, ബലമായി ചുംബിച്ചു; മുതിർന്ന ഡോക്ടർക്കെതിരെ വനിതാ ഡോക്ടറുടെ പരാതി

സംഭവം മേലധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും നടപടി ഉണ്ടായില്ലെന്നാണ് യുവ വനിതാ ഡോക്ടറുടെ പരാതി.

0
4134

കൊച്ചി: ഹൗസ് സർജൻസി സമയം മുതിർന്ന ഡോക്ടറിൽ നിന്നുണ്ടായ ദുരനുഭവം പങ്കുവെച്ച് വനിത ഡോക്ടർ. ഫേസ്ബുക്ക് പോസ്റ്റിലാണ് ഡോക്ടർ ഇക്കാര്യം വെളിപ്പെടുത്തിയത്. എറണാകുളം ജനറൽ ആശുപത്രിയിൽ 2019ലാണ് വനിതാ ഡോക്ടർക്ക് ദുരനുഭവം ഉണ്ടായത്. മുതിർന്ന ഡോക്ടർ ശരീരത്തിൽ കയറി പിടിക്കുകയും മുഖത്ത് ബലമായി ചുംബിച്ചുവെന്നുമാണ് പരാതി. സംഭവത്തിൽ ആരോ​ഗ്യ വകുപ്പ് ഡയറക്ടർക്കും ആശുപത്രി സൂപ്രണ്ടിനും വനിത ഡോക്ടർ പരാതി നൽകി.

സംഭവത്തിൽ അന്വേഷണം നടത്താൻ ആരോ​ഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് ആരോ​ഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വനിതാ ഡോക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് മന്ത്രിയുടെ നടപടി. സംഭവം പോലീസിൽ റിപ്പോർട്ട് ചെയ്യാൻ ആരോ​ഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. യുവതിയുടെ പരാതി മറച്ചുവെക്കാൻ ശ്രമം നടന്നിട്ടുണ്ടോയെന്ന് അന്വേഷണം നടത്തും. ആരോ​ഗ്യ വകുപ്പ് വിജിലൻസ് വിഭാ​ഗമായിരിക്കും അന്വേഷണം നടത്തുക.

വനിത ഡോക്ടറുടെ ഫേയ്സ്ബുക് കുറിപ്പ്:

‘കുറച്ചു വർഷങ്ങൾക്കു ശേഷമാണ് ഞാൻ ഈ കുറിപ്പ് പങ്കുവയ്ക്കുന്നത്. കാരണം ഇപ്പോഴാണ് അതിന് സാഹചര്യമുണ്ടായത്. 2019 ഫെബ്രുവരിയിൽ ഞാൻ ഇന്റേൺ ആയിരുന്ന സമയത്ത് മുതിർന്ന ഒരു ഡോക്ടർക്കെതിരെ പരാതി നൽകാനായാണ് ഇയാളുടെ അടുത്ത് ചെല്ലുന്നത്. രാത്രി ഏഴുമണിയോടെയാണ് അദ്ദേഹത്തിന്റെ മുറിയിൽ എത്തുന്നത്. ഞാൻ ആശുപത്രിയിൽ നിന്ന് ഇറങ്ങാൻ തുടങ്ങിയതിനാൽ ഒറ്റയ്ക്കാണ് ചെന്നത്. അവിടെ ചെന്നതും അയാൾ എന്നെ ബലമായി അയാളുടെ ശരീരത്തോട് അടുപ്പിക്കുകയും മുഖത്ത് ചുംബിക്കുകയും ചെയ്തു. പെട്ടെന്ന് ഞാൻ സ്തബ്ധയായി പോയി. ഞാൻ അയാളെ തള്ളിമാറ്റി മുറിയിൽ നിന്നിറങ്ങി.

പിറ്റേദിവസം തന്നെ മേലധികാരികളോടെ പരാതി പറഞ്ഞെങ്കിലും തുടർ നടപടികൾ ഉണ്ടായില്ല. അയാൾ മുതിർന്ന ഉദ്യോഗസ്ഥനായതിനാലും സർട്ടിഫിക്കറ്റ് ലഭിക്കാതിരിക്കുമോ എന്ന ഭയം മൂലവം കൂടുതൽ പരാതികളുമായി മുന്നോട്ട് പോയില്ല . ഇപ്പോൾ അയാൾ ജനറൽ ആശുപത്രിയിൽനിന്ന് സ്ഥലം മാറിപ്പോയെന്ന വിവരം ലഭിച്ചു. അയാളുടെ ഉദ്യോഗക്കയറ്റത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടായെങ്കിലും കാര്യമായ നടപടിയൊന്നും എടുത്തിട്ടില്ല. ഇത്തരം ഡോക്ടർമാർ നാടിനു തന്നെ അപമാനമാനവും അവരെ ജോലിയിൽ തുടരാൻ അനുവദിക്കുകയും ചെയ്യരുത്. എന്റെ കുറിപ്പ് യഥാർഥ ആളുകളിലേക്ക് എത്തുമെന്നും ഇത്തരത്തിൽ ലൈംഗികവൈകൃത മനോഭാവമുള്ളവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും കരുതുന്നു.