തമിഴ്‌നാട് സർക്കാരിന്റെ ബസുകൾ കേരളത്തിൽ ടോൾ നൽകാൻ ബാധ്യസ്ഥരെന്ന് കേരള ഹൈക്കോടതി

0
116

തമിഴ്‌നാട് സർക്കാരിന്റെ ബസുകൾ കേരളത്തിൽ ടോൾ നൽകാൻ ബാധ്യസ്ഥരെന്ന് കേരള ഹൈക്കോടതി. ദേശീയ പാതയിൽ നിർമിച്ച പാലത്തിൽ കേന്ദ്ര സർക്കാറിന്റെ വാഹനങ്ങൾക്കും കെഎസ്ആർടിസി അടക്കമുള്ള കേരള സർക്കാർ വാഹനങ്ങൾക്കുമാണ് ടോൾ ഇളവുള്ളതെന്ന ദേശീയപാത അധികൃതരുടെ വിശദീകരണം പരിഗണിച്ചാണ് ജസ്റ്റിസ് സി പി മുഹമ്മദ് നിയാസിന്‍റെ ഉത്തരവ്.

തിരുവനന്തപുരത്ത് ദേശീയപാത 47ൽ അമരവിളയിൽ നിർമിച്ച പാലത്തിൽ തമിഴ്‌നാട് സർക്കാർ ബസുകളിൽനിന്ന് ടോൾ പിരിക്കുന്നതിനെതിരെ ‌തമിഴ്‌നാട് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ നാഗർകോവിൽ റീജണൽ മാനേജിങ് ഡയറക്ടർ നൽകിയ ഹർജി തള്ളിയാണ് ഉത്തരവ്. 2013-14 വർഷത്തെ ടോൾ പിരിവിനെതിരെ 2013ൽ നൽകിയ ഹർജിയിലാണ് വിധിയുണ്ടായിരിക്കുന്നത്.

ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് തമിഴ്‌നാട് ബസുകൾ കേരളത്തിലേക്ക് സർവിസ് നടത്തുന്നതെന്നും കെഎസ്ആർടിസിക്ക് ഇവിടെ ലഭിക്കുന്ന ആനുകൂല്യങ്ങൾ തമിഴ്‌നാട് സർക്കാറിന്റെ ബസുകൾക്ക‍് ലഭിക്കണമെന്നുമായിരുന്നു ഹർജിക്കാരുടെ വാദം.

എന്നാൽ, ദേശീയ പാതയിൽ നിർമിച്ച പാലത്തിൽ കേന്ദ്ര സർക്കാരിന്റെ വാഹനങ്ങൾക്കും കെഎസ്ആർടിസിയടക്കമുള്ള കേരള സർക്കാർ വാഹനങ്ങൾക്കുമാണ് ടോൾ ഇളവു അനുവദിച്ചിട്ടുള്ളതെന്ന് ദേശീയപാത വിഭാഗം ചീഫ് എഞ്ചിജിനീയർ വ്യക്തമാക്കി. തുടർന്നാണ് തമിഴ്‌നാട് ബസുകൾ ടോൾ നൽകണമെന്ന് കോടതി വ്യക്തമാക്കിയത്.

തമിഴ്‌നാട് സർക്കാറിന്റെ ബസുകൾ 2013-14 കാലഘട്ടത്തിൽ നൽകാനുള്ള ടോൾ കുടിശ്ശിക 12 ശതമാനം പലിശസഹിതം നൽകാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് ടോൾ കരാറുകാരനായ ആറ്റിങ്ങൽ സ്വദേശി അനിൽകുമാറും ഹർജി നൽകിയിരുന്നു. ഈ വിഷയത്തിൽ സിവിൽ കോടതിയെ സമീപിക്കാൻ നിർദേശം നൽകി.