വിജിലന്‍സ് അന്വേഷണങ്ങള്‍ക്ക് സമയപരിധി നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവ്

0
51

വിജിലന്‍സ് അന്വേഷണങ്ങള്‍ക്ക് സമയപരിധി നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവ്. സംസ്ഥാനത്തെ വിജിലന്‍സ് അന്വേഷണങ്ങള്‍ നീണ്ടുപോകുന്ന പശ്ചാത്തലത്തിലാണ് നടപടി. പരമാവധി 12 മാസമാണ് അന്വേഷണങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അനുവദിച്ചിരിക്കുന്നത്.

വിജിലന്‍സ് പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനാണ് പുതിയ തീരുമാനം. സാധരണഗതിയില്‍ പ്രഖ്യാപിക്കുന്ന വിജിലന്‍സ് അന്വേഷണങ്ങള്‍ ആറു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ നിര്‍ദേശിക്കുന്നു. അനധികൃത സ്വത്ത് സമ്പാദനം, മറ്റു കേസുകളില്‍ അന്വേഷണം ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണം.

പ്രത്യേക രഹസ്യന്വേഷണം, മിന്നല്‍ പരിശോധനയ്ക്ക് ഒരു മാസം കാലാവധി നിശ്ചയിച്ചിട്ടുണ്ട്. സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന ത്വരിത അന്വേഷണത്തിന് മൂന്നു മാസക്കാലയളവാണ് അനുവദിച്ചിരിക്കുന്നത്. ഈ മാസം 13നാണ് വിജിലന്‍സ് വകുപ്പ് ഉത്തരവിറക്കിയത്.

നേരത്തെ സംസ്ഥാനത്തെ വിജിലന്‍സ് വകുപ്പിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനായി സമയപരിധി നിശ്ചയിക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ശുപാര്‍ശ നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്.