തക്കാളി കൃഷിക്ക് കാവലിരുന്ന കര്‍ഷകൻ കൊല്ലപ്പെട്ട നിലയിൽ

0
93

വില കുത്തനെ ഉയര്‍ന്നതിന് പിന്നാലെ വിളവെടുക്കാറായ തക്കാളി കൃഷിക്ക് കാവലിരുന്ന കര്‍ഷകൻ കൊല്ലപ്പെട്ട നിലയിൽ. ആന്ധ്രാ പ്രദേശിലെ അന്നമയ്യ ജില്ലയിലാണ് കര്‍ഷകനെ കഴുത്ത് ഞെരിച്ച് അജ്ഞാതര്‍ കൊലപ്പെടുത്തിയത്. മധുകര്‍ റെഡ്ഡി എന്നയാളാണ് കൊല്ലപ്പെട്ടത്. ഏഴുദിവസത്തിനിടെ രണ്ടാമത്തെ സമാന സംഭവമാണ് ഇത്.

പെഡ്ഡ തിപ്പ സമുദ്രയിലെ തോട്ടത്തിന് കാവല്‍ നില്‍ക്കുന്നതിനിടയില്‍ ഉറങ്ങിപ്പോയ ഇയാളെ കഴുത്ത് ഞെരിച്ച് കൊന്ന നിലയിലാണ് കണ്ടെത്തിയത്. പൊലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ജൂലൈ ആദ്യവാരത്തില്‍ 30 ലക്ഷം രൂപയ്ക്ക് തക്കാളി വിറ്റ 62കാരനായ കര്‍ഷകനെ മോഷ്ടാക്കള്‍ കൊലപ്പെടുത്തിയിരുന്നു. ഏഷ്യയിലെ ഏറ്റവും വലിയ തക്കാളി മാര്‍ക്കറ്റില്‍ വിളവ് വിറ്റതിന് പിന്നാലെയാണ് രാജശഖര്‍ റെഡ്ഡി എന്ന കര്‍ഷകന്‍ കൊല്ലപ്പെട്ടത്.

ദിവസങ്ങള്‍ക്ക് മുന്‍പ് ബെംഗളൂരുവിൽ രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന തക്കാളി കയറ്റിയ വാഹനം മോഷണം പോയിരുന്നു. ബെംഗളൂരുവിനടുത്തുള്ള ചിത്രദുർഗ ജില്ലയിലെ ഹിരിയൂരിൽ നിന്ന് കോലാർ മാർക്കറ്റിലേക്ക് കർഷകൻ തക്കാളി കൊണ്ടുപോകുന്നതിനിടെയാണ് സംഭവം. മഹീന്ദ്ര ബൊലേറോ ജീപ്പാണ് കടത്തിക്കൊണ്ടുപോയത്.

ചിത്രദുർഗ ജില്ലയിലെ ഹിരിയൂരിൽ നിന്നുള്ള കർഷകനായ മല്ലേഷ് തന്റെ ബൊലേറോ പിക്കപ്പില്‍ കോലാറിലേക്ക് ഒരു ലോഡ് തക്കാളി കയറ്റി പോകുന്നതിനിടെയാണ് സംഭവം. കഴിഞ്ഞയാഴ്ച ഹാസൻ ജില്ലയിലെ ബേലൂരിൽ നിന്നുള്ള കർഷകൻ 2.7 ലക്ഷം രൂപയുടെ തക്കാളി മോഷണം പോയതായി പരാതി നൽകിയിരുന്നു.