ഡൽഹിയിൽ താമസിക്കുന്ന മണിപ്പൂർ സ്വദേശികളെ നിരീക്ഷിക്കാൻ കേന്ദ്രത്തിന്റെ നിർദേശം

0
98

ഡൽഹിയിൽ താമസിക്കുന്ന മണിപ്പുരിൽനിന്നുള്ള ഗോത്രവർഗ, ഗോത്രവർഗേതര വിഭാഗങ്ങളെ നിരീക്ഷിക്കാൻ കേന്ദ്രത്തിന്റെ നിർദേശം.

മണിപ്പുരികൾ കൂടുതൽ താമസിക്കുന്നയിടങ്ങളും അവരുടെ സാമൂഹികമാധ്യമ അക്കൗണ്ടുകളിലും നിരീക്ഷണം ശക്തമാക്കാനാണ് നിർദേശം. അക്രമത്തിന് ആഹ്വാനംചെയ്യുന്നതോ തെറ്റിദ്ധരിപ്പിക്കുന്നതുമോ ആയ പോസ്റ്റുകൾ നിരീക്ഷിക്കാനും ഡൽഹി സൈബർ സെല്ലുകൾക്കും 15 ജില്ലകളിലെയും ഡെപ്യൂട്ടി പോലീസ് കമ്മിഷണർമാർക്കും (ഡി.സി.പി.മാർ) നിർദേശം നൽകിയിട്ടുണ്ട്.

മുനിർക, സഫ്ദർജങ് എൻക്ലേവ്, കിഷൻഗഢ്‌, വിജയ് നഗർ, ബുരാരി, മഹിപാൽപുർ, ഖിർക്കി എക്സ്റ്റൻഷൻ, മുഖർജി നഗർ, സൺലൈറ്റ് കോളനി, നെഹ്രു വിഹാർ, ഗാന്ധിവിഹാർ, ശാന്തിനികേതൻ, രജൗരിഗാർഡൻ, ജെ.എൻ.യു., ഡൽഹി സർവകലാശാല കാമ്പസ് തുടങ്ങിയ പ്രദേശങ്ങളിലാണ് ഡൽഹിയിൽ മണിപ്പുരികൾ കൂടുതലുള്ളത്.

രണ്ടുമാസത്തിലേറെയായി മണിപ്പുരിലെ ഗോത്രവർഗ കുക്കി, ഗോത്രയിതര മെയ്‌ത്തിയും തമ്മിൽ സംഘർഷം നടക്കുകയാണ്. 140-ലധികംപേർ കൊല്ലപ്പെട്ടു. 54,000-ത്തിലേറെപേരെ മാറ്റിപ്പാർപ്പിച്ചു. മണിപ്പുരിൽ ഇന്റർനെറ്റ് നിരോധനവും തുടരുന്നു.

സംഘർഷത്തെത്തുടർന്ന് പോലീസിലും ഭിന്നതയുണ്ടായി. സേനയിലെ മെയ്‌ത്തി ഉദ്യോഗസ്ഥർ സുരക്ഷയെക്കരുതി ഇംഫാൽ താഴ്വരയിലേക്കും കുക്കി ഉദ്യോഗസ്ഥർ കുന്നുകളിലേക്കും മാറിയിരുന്നു. സംഘർഷം അവസാനിപ്പിക്കുന്നതിൽ സംസ്ഥാന കേന്ദ്ര സർക്കാരുകൾക്ക് വലിയവീഴ്ച സംഭവിച്ചുവെന്നാണ് പ്രതിപക്ഷത്തിന്റെയടക്കം വിലയിരുത്തൽ.