സെന്തിൽ ബാലാജിയുടെ റിമാൻഡ് കാലാവധി ജൂലൈ 26 വരെ നീട്ടി

0
116

അഴിമതി കേസിൽ ഇഡി കസ്റ്റഡിയിലുള്ള മന്ത്രി സെന്തിൽ ബാലാജിയുടെ റിമാൻഡ് നീട്ടി. ജൂലൈ 26 വരെയാണ് റിമാൻഡ് നീട്ടിയത്. ജാമ്യം അനുവദിക്കരുതെന്ന ഇഡിയുടെ ആവശ്യം കോടതി അംഗീകരിച്ചു. ചെന്നൈ പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെതാണ് ഉത്തരവ്.

അതേസമയം ബാലാജിയുടെ അറസ്റ്റിനെ ചോദ്യംചെയ്ത് ഭാര്യ മേഘല നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിൽ വാദം തുടരും. കേസ് വെള്ളിയാഴ്ചത്തേയ്ക്ക് മാറ്റി. അറസ്റ്റ് നിയമവിധേയമാണെന്ന് ഇഡി കോടതിയിൽ പറഞ്ഞു. സെന്തിലിൻ്റെ അഭിഭാഷകൻ്റെ വാദം വെള്ളിയാഴ്ച കേൾക്കും.

കള്ളപ്പണക്കേസിൽ അറസ്റ്റിലായ മന്ത്രി സെന്തിൽ ബാലാജിയുമായി ബന്ധപ്പെട്ട പത്തുസ്ഥലങ്ങളിൽ ചൊവ്വാഴ്ചയും ആദായനികുതിവകുപ്പ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയിരുന്നു.കരൂരിൽ സെന്തിൽ ബാലാജിയുമായും സഹോദരൻ അശോക് കുമാറുമായും അടുപ്പമുള്ളവരുടെ വീടുകളിലും സ്ഥാപനങ്ങളിലും മേയ്, ജൂൺ മാസങ്ങളിൽ നടന്ന ആദായനികുതി റെയ്ഡിന്റെ തുടർച്ചയായിരുന്നു ചൊവ്വാഴ്ചത്തെ റെയ്ഡ്.

മേയ് 27 മുതൽ ജൂൺ രണ്ടുവരെ നാൽപ്പതിടത്ത് റെയ്ഡ് നടന്നിരുന്നു. ബാലാജിയുടെ അറസ്റ്റിനുശേഷം ജൂൺ 22-ന് വീണ്ടും റെയ്ഡ് നടന്നു. റെയ്ഡിലെ കണ്ടെത്തലുകൾ ആദായനികുതിവകുപ്പ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.