മണിപ്പൂർ സംഘർഷം; ഷൂട്ട് അറ്റ് സൈറ്റിന് ഉത്തരവിട്ട് ഗവർണർ

0
23

സംഘർഷം രൂക്ഷമായ മണിപ്പൂരിൽ കടുത്ത നടപടിയുമായി ഗവർണർ. ഷൂട്ട് അറ്റ് സൈറ്റിന് ഗവർണർ ജില്ലാ മജിസ്‌ട്രേറ്റ്മാർക്ക് ഉൾപ്പെടെ നിർദ്ദേശം നൽകി. സംഘർഷം തുടരുന്ന മണിപ്പൂരിൽ സൈന്യം ഫ്‌ളാഗ് മാർച്ച് നടത്തി. സംസ്ഥാനത്തെ ഇന്റർനെറ്റ് നിരോധനവും നീട്ടിയിട്ടിട്ടുണ്ട്.

സംഘർഷം അയവില്ലാതെ തുടരുന്നതിനാൽ, സംസ്ഥാന ആഭ്യന്തര വകുപ്പാണ് ഷൂട്ട് അറ്റ് സൈറ്റ് ഉത്തരവിറക്കിയത്. ഗവർണറുടെ അനുമതിക്ക് അയച്ച ഉത്തരവിൽ ഗവർണർ അനുസിയ ഉയ്‌കെ ഒപ്പുവച്ചു. സംഘർഷം നിയന്ത്രിക്കാൻ ആവശ്യമെങ്കിൽ അക്രമികളെ വെടിവയ്ക്കാൻ ജില്ലാ മജിസ്‌ട്രേറ്റ്മാർക്ക് ഉൾപ്പെടെ ഗവർണർ നിർദ്ദേശം നൽകി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യമന്ത്രിയുമായി സംസാരിച്ച് സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്തി.

‘എന്റെ സംസ്ഥാനമായ മണിപ്പൂർ കത്തുകയാണ്, ദയവായി സഹായിക്കൂ’ എന്നാണ് ബോക്‌സിങ് ഇതിഹാസം മേരി കോമിന്റെ ട്വീറ്റ് ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവരെ ടാഗ് ചെയ്ത ട്വീറ്റ് ഇതിനകം നിരവധിപേർ പങ്കുവെച്ചു. മെയ്തി സമുദായത്തിനു പട്ടികവർഗ പദവിക്ക് നൽകുന്നതിനെ ചൊല്ലി പ്രതിഷേധം ശക്തമായ മേഖലകളിൽ സൈന്യത്തെ കൂടാതെ അസം റൈഫിൾസിനെയും വിന്യസിച്ചു.

അക്രമ ബാധിത സ്ഥലങ്ങളിൽ നിന്ന് ഇതുവരെ 9000 ത്തോളം പേരെയാണ് സൈന്യം ഒഴിപ്പിച്ചത്. സൈനിക ക്യാമ്പിലേക്കും സർക്കാർ ഓഫീസിലേക്കുമാണ് ഇവരെ മാറ്റിയത്. സംസ്ഥാനത്തുടനീളം മൊബൈൽ ഇന്റർനെറ്റ് സേവനങ്ങളുടെ നിരോധനം അഞ്ചുദിവസത്തേക്ക് കൂടി നീട്ടി. ഇംഫാൽ വെസ്റ്റ്, കാക്കിംഗ്, തൗബൽ, അടക്കം 8 ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഭൂരിപക്ഷ സമുദായമായ മെയ്തി വിഭാഗത്തെ പട്ടികവർഗമായി പ്രഖ്യാപിക്കാനുള്ള ഹൈക്കോടതി നിർദേശത്തിനെതിരേ ന്യൂനപക്ഷ ഗോത്രവിഭാഗങ്ങളാണ് പ്രതിഷേധം ഉയർത്തിയത്.