നോട്ട് നിരോധനത്തെ ശക്തമായി ന്യായീകരിച്ച് കേന്ദ്ര സര്‍ക്കാര്‍

0
49

നോട്ട് നിരോധനത്തെ ശക്തമായി ന്യായീകരിച്ച് കേന്ദ്ര സര്‍ക്കാര്‍ രംഗത്ത്.നോട്ട് നിരോധനവുമായി ബന്ധപ്പെട്ട കേസിൽ വിശദമായ സത്യവാങ് മൂലം സമർപ്പിക്കാൻ റിസർവ് ബാങ്കിനും കേന്ദ്ര സർക്കാരിനും സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നു. ഇതിനെ തുര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഇന്ന് സുപ്രീം കോടതിയില്‍സത്യവാങ്ങ് മൂലം സമര്‍പ്പിച്ചത്.നോട്ട് നിരോധനത്തിന് ശേഷം ആറ് വർഷം പിന്നിട്ടിട്ടും ജനങ്ങളുടെ കൈവശമുള്ള കറൻസി നോട്ടുകൾ വർദ്ധിച്ചെന്ന റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തില്‍ കേന്ദ്രസര്‍ക്കാര്‍ നോട്ട് നിരോധനത്തെ ന്യായീകരിച്ച് രംഗത്തെത്തിയത്.

കള്ളപ്പണം ഇല്ലാതെയാക്കാനുള്ള തുടർച്ചയായ നടപടിയുടെ ഭാഗമാണ് നോട്ട് നിരോധനമെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടു. നികുതി വെട്ടിപ്പ് തടയാനും ഡിജിറ്റൽ പണമിടപാട് കൂട്ടാനുമുള്ള ശ്രമങ്ങളുടെ ഭാഗമാണിത്. റിസർവ് ബാങ്കിന്‍റെ ശുപാർശ അനുസരിച്ചാണ് നോട്ട് നിരോധനം നടപ്പാക്കിയതെന്നും കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്ങ്മൂലത്തില്‍ പറയുന്നു.പാർലമെൻ്റ് നൽകിയ അധികാരം വിനിയോഗിച്ചാണ് സര്‍ക്കാര്‍ രാജ്യത്ത് നോട്ട് നിരോധനം നടപ്പാക്കിയത്.

മുൻപ് നോട്ട് നിരോധിച്ച നടപടികൾ വ്യത്യസ്ത പശ്ചാത്തലത്തിലായിരുന്നുവെന്നും കേന്ദ്രത്തിൻ്റെ സത്യവാങ്മൂലത്തില്‍ പറയുന്നു.നോട്ട് നിരോധനം സർക്കാരിന്‍റെ ഒറ്റപ്പട്ട സാമ്പത്തിക നയമല്ലെന്നാണ് കേന്ദ്രം അവകാശപ്പെടുന്നത്.രാജ്യത്തെ സാമ്പത്തിക രംഗത്തെ ശക്തിപ്പെടുത്താനുള്ള നടപടികളുടെ ഭാഗമാണ് നോട്ട് നിരോധനമെന്നും കേന്ദ്രം വിശദീകരിച്ചു.സമാന്തര സാമ്പത്തിക രംഗത്തെ നിയന്ത്രിക്കാനായി റിസർവ് ബാങ്കിന്‍റെ ശുപാർശ അനുസരിച്ചാണ് രാജ്യത്ത് നോട്ട് നിരോധനം നടപ്പാക്കിയതെന്നും കേന്ദ്രം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.നോട്ട് നിരോധനത്തിനെതിരായ ഹർജി നിലവിൽ ഭരണഘടന ബെഞ്ചിൻ്റെ പരിഗണനയിലാണ്.

നോട്ട് നിരോധനവുമായി ബന്ധപ്പെട്ട ഹർജികളിൽ സത്യവാങ്മൂലം നൽകാൻ കേന്ദ്ര സര്‍ക്കാര്‍ സമയം നീട്ടി ചോദിച്ചിരുന്നു. എന്നാല്‍, ഇതില്‍ അതൃപ്തി പ്രകടിപ്പിച്ച് ജസ്റ്റിസ് ബി.വി നാഗരത്ന ഒരു ഭരണഘടന ബെഞ്ച് ഈ കാരണത്താൽ ഇങ്ങനെ കേസ് മാറ്റിവെക്കാറില്ലെന്നും ഇത് ലജ്ജകരമായ നടപടിയാണെന്നും പറഞ്ഞു. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.ഒടുവില്‍, കേന്ദ്രത്തിൻ്റെ ആവശ്യം പരിഗണിച്ച് കേസ് നവംബർ 24 -ലേക്ക് മാറ്റി.

കേന്ദ്രസർക്കാരിന്‍റെ സത്യവാങ്മൂലത്തിലെ ന്യൂനതകള്‍ മുൻ ധനകാര്യ മന്ത്രി കൂടിയായ പി.ചിദംബരം ചൂണ്ടിക്കാട്ടിയപ്പോഴാണ് കോടതി വിശദമായ സത്യവാങ്ങ്മൂലം സമര്‍പ്പിക്കാന്‍ കോന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടത്. നോട്ട് നിരോധനത്തെ ചോദ്യം ചെയ്തു 58 ഹർജികളാണ് സുപ്രീംകോടതിയിൽ എത്തിയത്.അഞ്ഞൂറിന്‍റെയും ആയിരത്തിന്‍റെയും നോട്ടുകൾ ഒറ്റയടിക്ക് നിരോധിച്ചത് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ഹരജികളിൽ ആരോപിക്കുന്നു. കഴിഞ്ഞ ആഴ്ച പുറത്ത് വന്ന ആര്‍ബിഐയുടെ റിപ്പോര്‍ട്ടില്‍ 2016 നവംബർ എട്ടിന് നോട്ട് നിരോധിക്കുമ്പോള്‍ രാജ്യത്തെ പൗരന്മാരുടെ കൈയ്യിലുള്ളതിനേക്കാൾ 71.84% ശതമാനം നോട്ടുകള്‍ കൂടുതലുണ്ടെന്നായിരുന്നു.2022 ഒക്ടോബർ വരെയുള്ള കണക്ക് അനുസരിച്ച് ജനങ്ങളുടെ കൈയ്യിൽ 30.88 ലക്ഷം കോടി രൂപയോളം കാറന്‍സി നോട്ടുകൾ ഉണ്ടെന്നും റിസര്‍വ് ബാങ്കിന്‍റെ റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു.