പെയ്തത് അതിതീവ്ര മഴ, സംസ്ഥാനത്ത് പ്രളയം ഒഴിവായത് സർക്കാർ ഇടപെടൽ മൂലം : മന്ത്രി റോഷി

0
14

സംസ്ഥാനത്ത് അതിതീവ്ര മഴ റിപ്പോർട്ട് ചെയ്തെങ്കിലും കാര്യമായ നാശനഷ്ടം സംഭവിക്കാതിരുന്നത് സർക്കാരിൻ്റെ കാര്യക്ഷമമായ ഡാം മാനേജ്മെൻ്റിൻ്റെ ഫലമായാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. മഴയെത്തുടർന്ന് ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകൾ തുറന്നിട്ടും സംസ്ഥാനത്തെ നദികളിലെ ജലനിരപ്പ് അപകടരമായ രീതിയിൽ ഉയർന്നില്ല. കൃത്യമായ ആസൂത്രണത്തിൻ്റെ ഫലമായിട്ടാണ് ഇക്കാര്യത്തിൽ വിജയിക്കാനായതെന്ന് മന്ത്രി പറഞ്ഞു.

മുല്ലപ്പെരിയാർ ഡാം കൃത്യസമയത്ത് തുറക്കാൻ സാധിച്ചതിനാൽ ജലം നിയന്ത്രിത അളവിൽ ഒഴുക്കി വിടാനായി. മറിച്ച് തുറക്കാൻ വൈകിയിരുന്നുവെങ്കിൽ കൂടുതൽ ജലം ഒറ്റയടിക്ക് ഒഴുക്കി വിടേണ്ടിവരുമായിരുന്നു. ഇടുക്കി അണക്കെട്ടിലും ഇതേ രീതി തന്നെയാണ് സ്വീകരിച്ചത്. റൂൾ ലെവൽ എത്തും മുൻപ് തന്നെ ഡാം തുറക്കുകയും ജലം കുറഞ്ഞ അളവിൽ ഒഴുക്കി വിടുകയുമായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.

ഇടുക്കി അണക്കെട്ടിൽ സംഭരണ ശേഷി ഉണ്ടായിരുന്നിട്ടും മുൻകരുതലെന്ന നിലയിലാണ് ജലം തുറന്നു വിട്ടത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 14 അടിയോളം ജലം ഇടുക്കിയിൽ നിലവിലുണ്ട്. 2386.7 അടിയാണ് റൂള്‍ ലെവല്‍. നിലവില്‍ ഒരടിയോളം അധികം ജലമുണ്ട്. അതുകൊണ്ടുതന്നെ നിയന്ത്രിത അളവില്‍ ജലം ഒഴുക്കി കളയുന്നതു തുടരാനാണ് തീരുമാനമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കി.അണക്കെട്ടിലെ ജലനിരപ്പ് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ദിവസവും കാര്യങ്ങൾ വിലയിരുത്തുന്നുണ്ടായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.

മുല്ലപ്പെരിയാറിൽ ജലനിരപ്പ് 137 അടി എത്തിയപ്പോൾ കൂടുതൽ ജലം കൊണ്ട് പോകണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് മുഖ്യമന്ത്രി കത്തയച്ചു. ഡാം തുറക്കുന്നതിന് തലേന്ന് വൈകീട്ട് ഇക്കാര്യത്തിൽ തമിഴ്നാടിൻ്റെ ഭാഗത്ത് നിന്നും അറിയിപ്പ് ലഭിച്ചു. ഇടുക്കി അണക്കെട്ടിൽ നിന്നും ജലം ഒഴുക്കി വിടുന്ന കാര്യത്തിൽ അനുകൂല നിലപാടാണ് വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടിയും കെ എസ് ഇ ബിയും സ്വീകരിച്ചത്. ഇതോടെ ജലം നദിയിലൂടെ കടലിലേക്ക് ഒഴുകിപ്പോകാൻ സാവകാശം ലഭിച്ചു. എറണാകുളം ജില്ലയിൽ പ്രളയം ഒഴിവാക്കുന്നതിന് ഇത് സഹായമായെന്നും മന്ത്രി റോഷി അഗസ്റ്റിൽ പറഞ്ഞു.