ഇടമലയാർ ഡാം രാവിലെ തുറക്കും; മുല്ലപ്പെരിയാറിന്റെ എല്ലാ ഷട്ടറുകളും തുറന്നു

0
19

വൃഷ്ടിപ്രദേശങ്ങളിൽ പെയ്ത മഴയിൽ ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായി. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ ഡാമിന്റെ 13 ഷട്ടറും തുറന്നു. സെക്കൻഡിൽ 8627 ക്യൂസെക്സ് വെള്ളം പുറത്തേക്ക് ഒഴുക്കുന്നു. ജലനിരപ്പ് ക്രമീകരിക്കാൻ ഇടുക്കി ഡാമിൽനിന്നും പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് ഇന്ന് കൂട്ടും. ഇടുക്കി ഡാമിലെ ജലനിരപ്പ് 2386.78 അടിയായി ഉയർന്നു.

മുല്ലപ്പെരിയാറിൽനിന്നും പെരിയാറിലേക്ക് വെള്ളം ഒഴുകിയെത്തിയതോടെ മഞ്ചുമല, ആറ്റോരം, കടശ്ശികടവ്, കറുപ്പുപാലം എന്നിവിടങ്ങളിലെ പല വീടുകളിലും വെള്ളം കയറി. റൂൾ കർവ് പരിധിയിലും ഉയർന്ന് ജലനിരപ്പ് നിൽക്കുന്നതിനാൽ തമിഴ്നാട് കൂടുതൽ ജലം പെരിയാറിലേക്ക് ഒഴിക്കുമോ എന്ന ആശങ്കയുണ്ട്. റൂൾ കർവ് പാലിക്കണമെന്ന് കേരളം തമിഴ്നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, ഇടമലയാർ ഡാം ഇന്നു രാവിലെ 10ന് തുറക്കും. പെരിയാറിൽ ചെറിയ തോതിൽ ജലനിരപ്പ് ഉയർന്നേക്കും. പാലക്കാട് മലമ്പുഴ ഡാമിന്റെ ഷട്ടറുകളും ഇന്ന് കൂടുതല്‍ ഉയര്‍ത്തിയേക്കും. നിലവില്‍ നാല് ഷട്ടറുകളിലൂടെയും 55 സെന്റീമീറ്റര്‍ വീതമാണ് ജലം പുറത്തേക്ക് ഒഴുക്കുന്നത്. മുക്കൈ പുഴയിലെ ജലനിരപ്പ് കാര്യമായി ഉയര്‍ന്നതിനാല്‍ മുക്കൈ നിലംപതി വഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചു. കാഞ്ഞിരപ്പുഴ ഡാമിന്റെ ഷട്ടറുകള്‍ 80 സെന്റീമീറ്ററില്‍ നിന്ന് ഒരു മീറ്ററായി ഉയര്‍ത്തി.

ശിരുവാണി ഡാം വാല്‍വ് 1.50 മീറ്ററില്‍ നിന്ന് 1.70 മീറ്ററായും ഉയര്‍ത്തിയിട്ടുണ്ട്. ചുള്ളിയാര്‍ ഡാമിന്റെ പരമാവധി സംഭരണ ശേഷിയിലേക്ക് ജലനിരപ്പുയരാന്‍ ഒന്നര അടി മാത്രം അവശേഷിക്കെ ഒരു സ്പില്‍വേ ഷട്ടര്‍ രാവിലെ ഒന്‍പതിന് തുറക്കും. പാലക്കാട് ജില്ലയില്‍ 11 ദുരിതാശ്വാസ ക്യാംപുകളിലായി 323 പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചിട്ടുള്ളത്. അട്ടപ്പാടി ഉള്‍പ്പെടെയുള്ള മലയോരമേഖലയില്‍ രാത്രിയിലും ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്.

പത്തനംതിട്ട ശബരിഗിരി പദ്ധതിയിലെ കക്കി ആനത്തോട് അണക്കെട്ടും പമ്പ അണക്കെട്ടും തുറന്നിരിക്കുകയാണ്. കക്കി ആനത്തോട് അണക്കെട്ടില്‍ നിന്ന് സെക്കന്‍ഡില്‍ 70 ഘനമീറ്റര്‍ വെളളവും പമ്പ അണക്കെട്ടില്‍ നിന്ന് സെക്കന്‍ഡില്‍ 25 ഘനമീറ്റര്‍ വെളളവുമാണ് പുറത്തേക്ക് ഒഴുക്കുന്നത്. അണക്കെട്ടുകള്‍ തുറന്നതുമൂലം പമ്പ നദിയില്‍ ജലനിരപ്പ് ഒരടി ഉയർന്നേക്കും.