കുളിമുറിയിലിരുന്ന് കളിച്ചതിന് മൂന്നുവയസ്സുകാരിക്ക് ക്രൂരമർദനം

0
61

ഹൈദരാബാദിൽ അച്ഛന്റെ ക്രൂരമർദനമേറ്റ് ഗുരുതരമായി പരിക്കേറ്റ മൂന്നുവയസ്സുകാരി ആശുപത്രിയിൽ. കുളിമുറിയിൽ കളിച്ചുകൊണ്ടിരുന്നതിന് അച്ഛൻ മകളെ തവി കൊണ്ട് പൊതിരെതല്ലുകയായിരുന്നു. സംഭവത്തിൽ കുട്ടിയുടെ അമ്മയുടെ പരാതിയിൽ അച്ഛനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ശനിയാഴ്ചയാണ് മൂന്നുവയസ്സുള്ള കുട്ടിയെ അച്ഛൻ മർദിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. കുളിമുറിയിൽനിന്ന് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടാണ് ഇത്തരത്തിൽ ക്രൂരമായി മർദിച്ചതെന്നും അമ്മ നൽകിയ പരാതിയിൽ പറയുന്നു. കുട്ടിയെ മർദിക്കുന്നത് തടയാൻ ശ്രമിച്ചപ്പോൾ തന്നെ നിലത്തേക്ക് തള്ളിയിട്ടതായും തറയിലിട്ട് മർദിച്ചതായും അമ്മയുടെ പരാതിയിലുണ്ട്. പരിക്കേറ്റ കുട്ടിയെ അമ്മ തന്നെയാണ് പിന്നീട് ആശുപത്രിയിലെത്തിച്ചത്.

സംഭവത്തിൽ പ്രതിയായ അച്ഛനെതിരേ വധശ്രമവും ബാലനീതി വകുപ്പ് പ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇയാളെ കസ്റ്റഡിയിലെടുത്തതായും പോലീസ് പറഞ്ഞു. 2015-ലാണ് പരാതിക്കാരിയായ സ്ത്രീയും പ്രതിയും വിവാഹിതരായത്. മർദനമേറ്റ് ചികിത്സയിലുള്ള കുട്ടി ഉൾപ്പെടെ ദമ്പതിമാർക്ക് നാല് പെൺമക്കളാണുള്ളത്. പരാതിക്കാരിയായ സ്ത്രീ നിലവിൽ എട്ടുമാസം ഗർഭിണിയാണെന്നും പോലീസ് പറഞ്ഞു.

അതേസമയം, ചികിത്സയിലുള്ള കുട്ടിയെ പിതാവ് നിരന്തരം മർദിച്ചിരുന്നതായി ഇവരുടെ ബന്ധുവായ യുവതിയും പ്രതികരിച്ചു. കുട്ടിയുടെ നില അതീവഗുരുതരമാണെന്നാണ് ഡോക്ടർമാർ നൽകുന്നവിവരമെന്നും പ്രതിക്ക് കടുത്തശിക്ഷ നൽകണമെന്നും ഇവർ ആവശ്യപ്പെട്ടു.