സൽമാൻ ഖാനെ വിമർശിച്ചതിന് പിന്നാലെ ബലാത്സംഗ -വധഭീഷണി,അശ്ലീല സൈറ്റുകളിൽ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിക്കുന്നു; ദുരനുഭവം വെളിപ്പെടുത്തി സോന മൊഹപത്ര

0
49

മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാന്റെ സ്ത്രീവിരുദ്ധ പരമാർശത്തെ വിമർശിച്ചതിന് തനിക്ക് നേരിടേണ്ടി വന്ന അധിക്ഷേപങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് ബോളിവുഡ് ഗായിക സോന മൊഹപത്ര. ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഗായികയുടെ വെളിപ്പെടുത്തൽ. ഓൺലൈനിൽ വധഭീഷണികളും ബലാത്സംഗ ഭീഷണികളും നേരിട്ടിരുന്നതായും തന്റെ സ്റ്റുഡിയോയിലേക്ക് ഡബകളിൽ മനുഷ്യവിസർജം ഉൾപെടെ ആരോ കൊടുത്തയച്ചുവെന്നും ഗായിക വെളിപ്പെടുത്തി.

അശ്ലീല സൈറ്റുകളിൽ ഉൾപ്പെടെ തന്റെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചെന്നും ഗായിക ആരോപിക്കുന്നു. സൽമാൻ ഖാന്റെ സ്ത്രീവിരുദ്ധ പ്രസ്താവനകൾ തുറന്ന് കാട്ടിയിതിന് ശേഷം രണ്ട് മാസത്തോളം തന്നെ ചിലർ വേട്ടയാടിയെന്ന് സോന മൊഹപത്ര പറയുന്നു. ഒടുവിൽ വനിതാ ശിശു വികസന മന്ത്രി സ്മൃതി ഇറാനി ഞാൻ ട്രോളപ്പെടുന്നു’ എന്ന പേരിൽ ഒരു ഹാഷ്ടാഗ് ആരംഭിക്കുകയും തന്റെ ദുരനുഭവം ചൂണ്ടിക്കാണിക്കുകയുമായിരുന്നുവെന്ന് ഗായിക വ്യക്തമാക്കി.

ഭീഷഷണികൾക്ക് പിന്നിൽ സൈബർ സൈന്യമാണെന്ന് മനസിലായെന്നും സൽമാൻഖാനെ രണ്ട് തവണ വിളിച്ച് കാര്യങ്ങൾ അറിയിക്കുകയും ചെയ്തിരുന്നുവെന്ന് ഗായിക പറയുന്നു. 2016 ൽ സുൽത്താൻ എന്ന സിനിമയുടെ പ്രമോഷനിടെ ചിത്രത്തിനായുള്ള കഠിനമായ ചിത്രീകരണത്തിന് ശേഷം തനിക്ക് ഒരു ‘ബലാത്സംഗത്തിനിരയായ സ്ത്രീയെ’ പോലെ തോന്നിയെന്നായിരുന്നു സൽമാൻഖാന്റെ വിവാദപരാമർശം. ഇതിന് പിന്നാലെ ‘സ്ത്രീകളെ മർദിച്ചു, ആളുകളുടെ മുകളിലൂടെ വാഹനം ഓടിച്ചു, വന്യജീവികളെ കൂട്ടക്കൊല ചെയ്തു, എന്നിട്ടും രാജ്യത്തിന്റെ ഹീറോ. ‘അന്യായം’. ഇത്തരക്കാരെ പിന്തുണയ്‌ക്കുന്നവരെ കൊണ്ട് രാജ്യം നിറഞ്ഞിരിക്കുന്നു. എന്നായിരുന്നു സോന മൊഹപത്ര പ്രതികരിച്ചത്.