കുട്ടികളെ സ്വാധീനിക്കുന്ന പരസ്യങ്ങൾക്ക് കർശനമാർഗ നിർദ്ദേശങ്ങളുമായി കേന്ദ്രസർക്കാർ

0
24

ഡൽഹി: കുട്ടികളെ സ്വാധീനിക്കുന്ന പരസ്യങ്ങൾക്ക് കർശനമാർഗ നിർദ്ദേശങ്ങളുമായി കേന്ദ്ര ഉപഭോക്തൃ മന്ത്രാലയം. കുട്ടികളെ തെറ്റിദ്ധരിപ്പിക്കുന്നതും, പ്രലോഭിപ്പിക്കുന്നതും, അപകർഷതാബോധം, ഉണ്ടാക്കുന്നതുമായ പരസ്യങ്ങളെ നിയന്ത്രിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആരോഗ്യ-പോഷക നേട്ടങ്ങളെക്കുറിച്ചുള്ള വ്യാജ വാദങ്ങളും സമ്മാനവാഗ്ദാനങ്ങൾ നൽകുന്നതും, സ്വന്തം ശരീരത്തെക്കുറിച്ച് കുട്ടികളിൽ അപകർഷതാബോധം സൃഷ്ടിക്കുന്നതുമായ പരസ്യങ്ങളിൽ കുറവു വരുമെന്നാണ് ഇതിലൂടെ സർക്കാർ കണക്കുകൂട്ടുന്നത്.

ഉപഭോക്തൃ മന്ത്രാലയം പുറത്തുവിട്ട പുതിയമാർഗ നിർദ്ദേശത്തിൽ കുട്ടികളെ ലക്ഷ്യമിട്ടുള്ള പരസ്യങ്ങളുമായി ബന്ധപ്പെട്ട് 19 നിബന്ധനകളാണുള്ളത്. അംഗീകൃത ഏജൻസി സാക്ഷ്യപ്പെടുത്തിയിട്ടില്ലാത്ത ആരോഗ്യ-പോഷക ഗുണങ്ങൾ തങ്ങളുടെ ഉൽപ്പന്നത്തിന് അല്ലെങ്കിൽ സേവനത്തിന് ഉണ്ടെന്ന് അവകാശപ്പെടുന്ന പരസ്യങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നവയെന്ന് കണക്കാക്കും. ശരീരത്തെ കുറിച്ച് മോശം കാഴ്ചപ്പാട് സൃഷ്ടിക്കുന്ന പരസ്യങ്ങൾ പാടില്ല. കുട്ടികൾ സാധാരണയായി കഴിച്ചുകൊണ്ടിരിക്കുന്ന പ്രകൃതിദത്തമോ പരമ്പരാഗതമോ ആയ ഭക്ഷണങ്ങളേക്കാൾ മികച്ചവയാണ് പരസ്യത്തിലെ ഉൽപ്പന്നങ്ങൾ എന്ന തോന്നലുണ്ടാക്കുന്ന പരസ്യങ്ങൾ ചട്ടവിരുദ്ധമാണ്.

കുട്ടികളുടെ ശാരീരിക മാനസിക ആരോഗ്യത്തെ ബാധിക്കുന്ന പരസ്യങ്ങൾ പ്രോത്സാഹിപ്പിക്കാൻ പാടില്ല. ബുദ്ധിശക്തിയും ശാരീരിക ക്ഷമതയും വർദ്ധിക്കുമെന്ന് ശാസ്ത്രീയ തെളിവോ അംഗീകൃത സാക്ഷ്യപ്പെടുത്തലോ ഇല്ലാതെ പരസ്യം ചെയ്യാൻ പാടില്ല. ആവശ്യമില്ലാത്തതോ യുക്തിസഹമല്ലാത്ത ഉപഭോക്ത ശീലം വർദ്ധിപ്പിക്കുന്നതോ ആയ സമ്മാനങ്ങൾ നൽകി കുട്ടികളെ കൊണ്ട് ഉൽപ്പന്നങ്ങളോ സേവനങ്ങളോ വാങ്ങിപ്പിക്കരുത്. ജീവകാരുണ്യ അഭ്യർത്ഥനകളിൽ കുട്ടിത്തം ചൂഷണം ചെയ്യും വിധമുള്ള പരസ്യങ്ങൾ പാടില്ല എന്നിങ്ങനെയാണ് പുതിയ മാർഗനിർദ്ദേശങ്ങൾ. കുട്ടികളെ തെറ്റിദ്ധരിപ്പിക്കുന്നത് തടയിടാൻ വനിതാ-ശിശുവികസന മന്ത്രാലയം നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഉപഭോക്തൃ മന്ത്രാലയം മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കിയത്.