രാജ്യത്തെ കറന്‍സി നോട്ടുകളില്‍ മഹാത്മാ ​ഗാന്ധിയുടെ ചിത്രത്തിന് പുറമ, രവീന്ദ്രനാഥ ടാഗോറിനെയും എപിജെ അബ്​ദുള്‍ കലാമിനെയും ഉള്‍പ്പെടുത്താന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്

0
51

ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ടാഗോറിന്റെയും കലാമിന്റെയും വാട്ടര്‍മാര്‍ക്ക് ചിത്രങ്ങള്‍ കറന്‍സികളില്‍ ഉപയോ​ഗിക്കുന്നത് ധനമന്ത്രാലയവും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും (ആര്‍ബിഐ) പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ആദ്യമായാണ് മഹാത്മാഗാന്ധി ഒഴികെയുള്ള പ്രമുഖ വ്യക്തികളുടെ ചിത്രങ്ങള്‍ നോട്ടുകളില്‍ ഉപയോഗിക്കാന്‍ ആര്‍ബിഐ ആലോചിക്കുന്നത്.

ആര്‍ബിഐക്കും ധനമന്ത്രാലയത്തിന് കീഴിലുള്ള സെക്യൂരിറ്റി പ്രിന്റിംഗ് ആന്‍ഡ് മിന്റിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും ഗാന്ധി, ടാഗോര്‍, കലാം വാട്ടര്‍മാര്‍ക്കുകളുടെ രണ്ട് വ്യത്യസ്ത സെറ്റ് സാമ്ബിളുകള്‍ വിദ​ഗ്ധ പരിശോധനക്കായി ഐഐടി ദില്ലി എമറിറ്റസ് പ്രൊഫസര്‍ ദിലീപ് ടി ഷഹാനിക്ക് അയച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഷഹാനി തെരഞ്ഞെടുക്കുന്ന സാമ്ബിള്‍ സര്‍ക്കാരിന്റെ അന്തിമ പരിഗണനക്ക് നല്‍കാനായി അദ്ദേഹത്തോട് നിര്‍ദേശിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അന്തിമ തീരുമാനം ഉന്നത തലത്തില്‍ എടുക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. മൂന്ന് വാട്ടര്‍മാര്‍ക്ക് സാമ്ബിളുകളുടെ രൂപകല്‍പ്പനയ്ക്ക് ഔദ്യോഗിക അനുമതി ഉണ്ടായിരുന്നു. ഇതുവരെ അന്തിമ തീരുമാനമൊന്നും എടുത്തിട്ടില്ലെങ്കിലും കറന്‍സി നോട്ടുകളില്‍ ഒന്നിലധികം അക്കങ്ങളുടെ വാട്ടര്‍മാര്‍ക്കുകള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സാധ്യതകള്‍ ആരായാനുള്ള നീക്കവും നടക്കുന്നുണ്ട്.

​ഗാന്ധിയുടെ ചിത്രത്തിന് പുറമെ, ടാ​ഗോറിന്റെയും കലാമിന്റെയും വാട്ടര്‍മാര്‍ക്കുകള്‍ ഉപയോ​ഗിക്കണമെന്ന് 2017-ല്‍, നോട്ടുകളുടെ സുരക്ഷാ സവിശേഷതകള്‍ ശുപാര്‍ശ ചെയ്യുന്നതിനായി രൂപീകരിച്ച റിസര്‍വ് ബാങ്ക് ആഭ്യന്തര കമ്മിറ്റികളിലൊന്ന് നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് 2021-ല്‍, ആര്‍ബിഐ മൈസൂര്‍ ആസ്ഥാനമായുള്ള ഭാരതീയ റിസര്‍വ് ബാങ്ക് നോട്ട് മുദ്രന്‍ പ്രൈവറ്റ് ലിമിറ്റഡിനും ഹൊഷംഗബാദിലെ എസ്പിഎംസിഐഎല്ലിന്റെ സെക്യൂരിറ്റി പേപ്പര്‍ മില്ലിനും വാട്ടര്‍മാര്‍ക്ക് സാമ്ബിളുള്‍ രൂപകല്‍പ്പന ചെയ്യാന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി. തുടര്‍ന്ന്, സാമ്ബിളുകള്‍ പരിശോധിക്കുന്നതിനായി വിദ​ഗ്ധനായ ഷഹാനിക്ക് അയച്ചു. സാമ്ബിളുകളുടെ സൂക്ഷ്മമായ വശങ്ങളെക്കുറിച്ച്‌ ഷഹാനി ഉദ്യോഗസ്ഥരുമായി നിരവധി റൗണ്ട് ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അമേരിക്കന്‍ ഡോളറിന്റെ വ്യത്യസ്ത മൂല്യങ്ങള്‍ ജോര്‍ജ്ജ് വാഷിംഗ്ടണ്‍, ബെഞ്ചമിന്‍ ഫ്രാങ്ക്ലിന്‍, തോമസ് ജെഫേഴ്സണ്‍, ആന്‍ഡ്രൂ ജാക്സണ്‍, അലക്സാണ്ടര്‍ ഹാമില്‍ട്ടണ്‍ തുടങ്ങിയ നേതാക്കന്മാരുടെയും എബ്രഹാം ലിങ്കണ്‍ ഉള്‍പ്പെടെ 19-ാം നൂറ്റാണ്ടിലെ ഏതാനും പ്രസിഡന്റുമാരുടെയും ചിത്രങ്ങള്‍ ഉപയോ​ഗിക്കുന്നുണ്ട്.