കാസർഗോഡ് മാർക്കറ്റിൽ നിന്ന് ഇരുന്നൂറ് കിലോ പഴകിയ മത്സ്യം പിടികൂടി

0
57

കാസർഗോഡ്: കാസർഗോഡ് മാർക്കറ്റിൽ നിന്ന് ഇരുന്നൂറ് കിലോ പഴകിയ മത്സ്യം പിടികൂടി. തമിഴ്‌നാടിൽ നിന്നെത്തിയ ലോറിയിൽ നിന്നാണ് പഴകിയ മത്സ്യം കണ്ടെത്തിയത്. ഭക്ഷ്യസുരക്ഷാ വിഭാഗത്തിൻറെ പ്രത്യേക സംഘമാണ് രാവിലെ മാർക്കറ്റിൽ പരിശോധന നടത്തിയത്.

എട്ട് ബോക്‌സുകളിലായാണ് മത്സ്യം സൂക്ഷിച്ചിരുന്നത്. പഴകിയ മത്സ്യം വിപണനത്തിനായി എത്തിച്ച ബന്ധപ്പെട്ടവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു. ചെറുവത്തൂരിലെ ഭക്ഷ്യവിഷബാധയുടെ പശ്ചാത്തലത്തിൽ ശക്തമായ പരിശോധനയാണ് ജില്ലയിൽ പുരോഗമിക്കുന്നത്.

സംസ്ഥാന വ്യാപകമായി കഴിഞ്ഞ ആറ് ദിവസമായി തുടരുന്ന പരിശോധനയിൽ, 140 കിലോ പഴകിയ ഇറച്ചിയും മീനും ഭക്ഷണ സാധനങ്ങളും പിടിച്ചെടുത്തിരുന്നു. 1132 ഇടങ്ങളിലാണ് പരിശോധന നടന്നത്. മാനദണ്ഡങ്ങൾ പാലിക്കാത്ത 110 കടകൾ പൂട്ടിച്ചു. 347 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. 140 കിലോ പഴകിയ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 93 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു. കാസര്‍കോട് ചെറുവത്തൂരിൽ ഭക്ഷ്യ വിഷബാധയേറ്റ് പെൺകുട്ടി മരിച്ചതിന് പിന്നാലെയാണ് പരിശോധനകൾ കർശനമായി നടന്നു തുടങ്ങിയത്.