ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ശനിയാഴ്ച രണ്ട് മത്സരങ്ങള്‍

0
78

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ശനിയാഴ്ച രണ്ട് മത്സരങ്ങള്‍. 3.30ന് നടക്കുന്ന ആദ്യ മത്സരത്തില്‍ കെകെആറും ഗുജറാത്ത് ടൈറ്റന്‍സും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമ്ബോള്‍ 7.30ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ ആര്‍സിബി സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. നാല് ടീമുകളും മികച്ച പ്രകടനം കാഴ്ചവെക്കുന്നവരായതിനാല്‍ വാശിയേറിയ പോരാട്ടം ഉറപ്പ്.

ആര്‍സിബിക്കൊപ്പം വിരാട് കോലി തിളങ്ങുമോയെന്നതാണ് ശനിപ്പോരില്‍ ആരാധകര്‍ ഏറ്റവും ഉറ്റുനോക്കുന്നത്. മത്സരത്തില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഹോട്ട്‌സ്റ്റാറിലും തത്സമയം കാണാം.

കുതിപ്പ് തുടരാന്‍ ഗുജറാത്ത്

15ാം സീസണിലൂടെ അരങ്ങേറിയ ഗുജറാത്ത് തകര്‍പ്പന്‍ പ്രകടനത്തിലൂടെ എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. ആറ് മത്സരത്തില്‍ നിന്ന് അഞ്ച് ജയവും ഒരു സമനിലയുമടക്കം 10 പോയിന്റുമായി ഗുജറാത്താണ് പോയിന്റ് പട്ടികയില്‍ തലപ്പത്ത്. അതേ സമയം ഏഴ് മത്സരത്തില്‍ നിന്ന് മൂന്ന് ജയവും നാല് തോല്‍വിയുമടക്കം ആറ് പോയിന്റുമായി കെകെആര്‍ ഏഴാം സ്ഥാനത്താണ്. നിലവിലെ ഫോമില്‍ ഗുജറാത്തിന് വ്യക്തമായ മുന്‍തൂക്കം അവകാശപ്പെടാം.

ഹര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സി മികവിനൊപ്പം ടീമെന്ന നിലയിലെ ഒത്തൊരുമയുള്ള പ്രകടനമാണ് ഗുജറാത്തിനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തരാക്കുന്നത്. പേസ് നിരയില്‍ മുഹമ്മദ് ഷമിയും ലോക്കി ഫെര്‍ഗൂസനും പിടി മുറുക്കുമ്ബോള്‍ സൂപ്പര്‍ സ്പിന്നര്‍ റാഷിദ് ഖാന്‍ എതിരാളികളുടെ പേടി സ്വപ്‌നമാവുന്നു. രാഹുല്‍ തെവാത്തി, ഡേവിഡ് മില്ലര്‍, റാഷിദ് ഖാന്‍, ഹര്‍ദിക് എന്നിവരെല്ലാം മാച്ച്‌ വിന്നര്‍മാരാണ്.

കെകെആറിന് തിരിച്ചുവരണം

മികച്ച തുടക്കത്തിന് ശേഷം തുടര്‍ തോല്‍വികളുടെ പരമ്ബരയാണ് കെകെആറിന് നേരിടേണ്ടി വന്നത്. ഹാട്രിക് തോല്‍വിയടക്കം വഴങ്ങിയ കെകെആറിന് ഗുജറാത്തിനെതിരായ മത്സരം അഭിമാന പ്രശ്‌നമാണ്. പാറ്റ് കമ്മിന്‍സ്, ഉമേഷ് യാദവ് എന്നിവര്‍ നന്നായി തല്ലുവാങ്ങുന്നു. സുനില്‍ നരെയ്ന്‍ മികവ് തുടരുമ്ബോള്‍ വരുണ്‍ ചക്രവര്‍ത്തി റണ്‍സ് വിട്ടുകൊടുക്കാന്‍ മടികാട്ടുന്നില്ല. ബാറ്റിങ്ങില്‍ അവസരത്തിനൊത്ത് ആരും ഉയരുന്നില്ല. ആന്‍ഡ്രേ റസലിന് സ്ഥിരതയില്ല. ശ്രേയസ് മികച്ച ഫോമിലാണ്. എന്നാല്‍ ഓപ്പണര്‍ വെങ്കടേഷ് അയ്യര്‍ തീര്‍ത്തും നിരാശപ്പെടുത്തു. സീസണില്‍ ഇരു ടീമും നേര്‍ക്കുനേര്‍ എത്തുന്നത് ഇതാദ്യമായാണ്. അതുകൊണ്ട് തന്നെ ആര്‍ക്കും മുന്‍തൂക്കം അവകാശപ്പെടാനാവില്ല.

നേര്‍ക്കുനേര്‍ കണക്കില്‍ ഹൈദരാബാദിന് അല്‍പ്പം മുന്‍തൂക്കം അവകാശപ്പെടാം. 20 തവണ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ 11 തവണയും ജയം ഹൈദരാബാദിനായിരുന്നു. എട്ട് തവണ ആര്‍സിബി ജയിച്ചപ്പോള്‍ രണ്ട് മത്സരത്തിന് ഫലം ഉണ്ടായില്ല. മുഖാമുഖം എത്തിയ മത്സരത്തില്‍ ആര്‍സിബിയുടെ ഉയര്‍ന്ന സ്‌കോര്‍ 227 റണ്‍സും ഹൈദരാബാദിന്റേത് 231 റണ്‍സുമാണ്. നിലവിലെ ഫോമില്‍ രണ്ട് കൂട്ടരേയും തുല്യ ശക്തികളെന്ന് വിശേഷിപ്പിക്കാം