സിപിഐ എം സംസ്ഥാന സമ്മേളനത്തിന് നാളെ തുടക്കം : ചുവന്നുതുടത്ത് കൊച്ചി

0
34

എണ്ണമറ്റ പോരാട്ടങ്ങളിൽ ചുവന്ന കൊച്ചി കായലോരത്ത്‌ സിപിഐ എം സംസ്ഥാന സമ്മേളനത്തിന്‌ ചൊവ്വാഴ്‌ച ചെങ്കൊടി ഉയരും. മറൈൻഡ്രൈവിൽ തയ്യാറാക്കിയ നഗരിയിൽ മാർച്ച്‌ ഒന്നുമുതൽ നാലുവരെയാണ്‌ സമ്മേളനം. ആദ്യ മൂന്നുനാൾ ബി രാഘവൻ നഗറിൽ ചേരുന്ന പ്രതിനിധി സമ്മേളനം നവകേരളസൃഷ്‌ടിക്കായുള്ള കർമപദ്ധതിയുടെ നയരേഖയും പ്രവർത്തനറിപ്പോർട്ടും അംഗീകരിക്കും.

നാലിന്‌ വൈകിട്ട്‌ ഇ ബാലാനന്ദൻ നഗറിൽ സമാപന സമ്മേളനം. സെമിനാറുകൾ, ലോകോത്തര കലാകാരന്മാരുടെ കലാവിരുന്ന്‌, ചിത്രങ്ങളിലും ശിൽപ്പങ്ങളിലും ദൃശ്യവൽക്കരിച്ച ചരിത്രപ്രദർശനം, സാംസ്‌കാരികസംഗമം തുടങ്ങിയവ നാലുനാൾ അഭിമന്യു നഗറിനെ സമ്പന്നമാക്കും.

കോവിഡ്‌ സാഹചര്യത്തിൽ കൊടിമര, പതാക, ദീപശിഖ ജാഥകളും സമാപനറാലിയും ഉണ്ടാകില്ല. ചൊവ്വ രാവിലെ ഒമ്പതിന്‌ സമ്മേളനപതാക ഉയരും. രക്തസാക്ഷിമണ്ഡപത്തിൽ പുഷ്‌പാർച്ചനയും നടക്കും. തുടർന്ന്‌ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്യും. നാലിന്‌ വൈകിട്ട്‌ അഞ്ചിന്‌ സമാപന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.