മണിക്കൂറുകള്‍ക്കിടെ സുഹൃത്തുക്കളായ 3 പേര്‍ മരിച്ചു, രണ്ടെണ്ണം കൊലപാതകം, ഒരാൾ അറസ്റ്റിൽ

0
34

തിരുവനന്തപുരം കല്ലമ്പലത്ത് ദുരൂഹതയുണര്‍ത്തി രണ്ടു മരണങ്ങള്‍. പൊതുമരാമത്ത് വകുപ്പ് ജീവനക്കാരന്‍‍ അജികുമാറിനെ തിങ്കളാഴ്ച രാവിലെയും സുഹൃത്തായ അജിത്തിനെ ഇന്ന് രാവിലെയും മരിച്ചനിലയില്‍ കണ്ടെത്തി. അജിത്തിനെ വാഹനം ഇടിപ്പിച്ചു കൊന്നതാണെന്നു പ്രതി സജീവ് സമ്മതിച്ചു. അജികുമാറിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്നും പൊലീസ് സ്ഥിരീകരിച്ചു. ശരീരത്തിലുണ്ടായ ആഴമേറിയ മുറിവുകളാണ് മരണകാരണമായത്. 12 ഓളം മുറിവുകൾ അജികുമാറിന്റെ ശരീരത്തിലുണ്ടായിരുന്നു.

അജികുമാറിന്റെ കൊലപാതകത്തിനുപിന്നാലെ ദേശീയപാതയിൽ കല്ലമ്പലത്തിന് സമീപം നടന്ന അപകടങ്ങളെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇന്നലെ നടന്ന രണ്ട് വ്യത്യസ്ത അപകടങ്ങളിൽ രണ്ട് പേർ മരിച്ചിരുന്നു. മരിച്ചവർ അജികുമാറിന്റെ സുഹൃത്തുക്കളാണ്. സംഭവവുമായി ബന്ധപ്പെട്ട് 15 പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

അജികുമാറിന്റെ സുഹൃത്തായ മുള്ളറംകോട് സ്വദേശി അജിത്ത് തിങ്കളാഴ്ചയുണ്ടായ അപകടത്തിൽ മരിച്ചിരുന്നു. പിക്കപ്പ് വാൻ ഇടിച്ചാണ് അജിത് (29) മരിച്ചത്. ഒപ്പമുണ്ടായിരുന്ന പ്രമോദിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരേയും റോഡിലൂടെ നടന്നു പോകുമ്പോൾ പിക്കപ്പ് ഇടിക്കുകയായിരുന്നു.

പിക്കപ്പ് ഓടിച്ച സജീവിന്റെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സർക്കാർ ജീവനക്കാരനായ അജികുമാറും അപകടത്തിൽ മരിച്ച അജിത്തും, ആശുപത്രിയിലുള്ള പ്രമോദും, വാഹനമോടിച്ച സജീവും സുഹ്യത്തുക്കളാണ്. അജിത്തിനെ വാഹനം ഇടിപ്പിച്ചു കൊന്നതാണെന്നു സജീവ് മൊഴി നൽകിയിട്ടുണ്ട്.

ഇന്നലെ വൈകീട്ടാണ് തിരുവനന്തപുരം കല്ലമ്പലത്ത് സർക്കാർ ജീവനക്കാരനായ അജികുമാറിനെ (49) മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയുമായി പിരിഞ്ഞ് വർഷങ്ങളായി ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു അജികുമാർ. ആലപ്പുഴ പി ഡബ്ല്യു ഡിയിൽ ഹെഡ് ക്ലർക്കാണ് അജികുമാർ. ശരീരത്തിൽ മുറിപ്പാടുകളും മൃതദേഹത്തിന് സമീപം രക്തം തളംകെട്ടിക്കിടന്നിരുന്നു.

അജികുമാറിന്റെ വീട്ടില്‍ ഞായറാഴ്ച സുഹൃത്തുക്കളുമായി ചേര്‍ന്ന് മദ്യപാനം നടന്നിരുന്നതായി അയൽക്കാർ മൊഴി നൽകിയിട്ടുണ്ട്. ഒരുമിച്ചിരുന്നുള്ള മദ്യപാനത്തിനിടെയാവാം അജികുമാര്‍ കൊല്ലപ്പെട്ടതെന്നും അതിനെ ചൊല്ലിയുള്ള തര്‍ക്കമാവും പിറ്റേദിവസത്തെ വാഹനം ഇടിപ്പിച്ചുള്ള കൊലപാതകത്തിൽ എത്തിയതെന്നുമാണു പൊലീസ് സംശയിക്കുന്നത്. എന്നാല്‍ ആരാണ് അജികുമാറിനെ കൊന്നത്, കാരണമെന്ത് എന്നിവയില്‍ വ്യക്തതയായിട്ടില്ല. വർക്കല ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.